ന്യൂഡൽഹി:സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ശുപാർശ ചെയ്തു. കേന്ദ്രസർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് ആഗസ്റ്റ് 27 ന് സത്യപ്രതിജ്ഞ ചെയ്യും. ആഗസ്റ്റ് 26 നാണ് ചീഫ് ജസ്റ്റസ് എൻ.വി രമണ വിരമിക്കുന്നത്.രമണ കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ്. വരുന്ന നവംബർ 8 വരെ സർവീസുണ്ട്.
പുതിയ ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അദ്ധ്യക്ഷതയിൽ കൊളീജിയം ചേർന്നിരുന്നു.
ജസ്റ്റിസ് യു.യു ലളിത്
ബാറിൽ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും മഹാരാഷ്‌ട്രക്കാരനായ ജസ്റ്റിസ് യു. യു. ലളിത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ മുൻ അഡീഷണൽ ജഡ്ജി യു.ആർ ലളിതിന്റെ മകനാണ്. ഇത്തരത്തിൽ മുമ്പ് ചീഫ് ജസ്റ്റിസായത് ജസ്റ്റിസ് എസ്.എം സിക്രിയാണ്. 1957 നവം. 9 ന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ൽ അഭിഭാഷകനായി ബോംബെ ഹൈക്കോടതിയിൽ എൻറോൾ ചെയ്തു. 1986ൽസുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2004 ഏപ്രിലിൽ സീനിയർ അഭിഭാഷകനായി. 2 ജി കേസുകളിൽ സി.ബി.ഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി. 2014ൽ ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുടെ ഭാഗമായി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂർ രാജകുടുംബം നിയോഗിച്ച ഭരണ സമിതിക്ക് കൈമാറാൻ ഉത്തരവിട്ട ബെഞ്ചിനും നേതൃത്വം നൽകി. അയോദ്ധ്യ കേസിൽ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗിന് വേണ്ടി ഹാജരായതിന്റെ പേരിൽ അഞ്ചംഗ ബെഞ്ചിൽ നിന്ന് സ്വയം പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |