കൊച്ചി: മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിൽ പ്ളസ് വൺ പ്രവേശനത്തിനുള്ള പത്തു ശതമാനം സമുദായ ക്വാട്ട റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ എൻ.എസ്.എസിന്റെ വാദം. പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റുകളല്ലാത്തതും സമുദായം വ്യക്തമാക്കിയതുമായ സ്കൂളുകളിൽ സർക്കാർ അനുവദിച്ച സമുദായ ക്വാട്ട സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരെ നൽകിയ അപ്പീലിലാണിത്.
103-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക സമുദായങ്ങളുടെയും സ്കൂളുകൾക്ക് 20 ശതമാനം സംവരണം ലഭിക്കുമ്പോൾ ,മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകൾക്ക് 10 ശതമാനം മാത്രമാണ് ലഭിച്ചത്. മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണിതെന്നും എൻ.എസ്.എസ് ചൂണ്ടിക്കാട്ടി. ഇത്തരം സ്കൂളുകൾക്ക് 10 ശതമാനം സമുദായ ക്വാട്ട അനുവദിച്ചത് ഭരണഘടനാനുസൃതമാണെന്ന് സർക്കാരും വ്യക്തമാക്കി.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ ഇന്നും വാദം തുടരും. ട്രസ്റ്റുകൾ, സംഘടനകൾ, സൊസൈറ്റികൾ തുടങ്ങി സമുദായാടിസ്ഥാനത്തിലല്ലാതെ പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലാണ് മുന്നാക്ക സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അനുവദിച്ച പത്തു ശതമാനം സമുദായ ക്വാട്ട റദ്ദാക്കിയത്. ഈ സീറ്റുകളിൽ കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെ ഓപ്പൺ മെറിറ്റിൽ പ്രവേശനം നടത്താനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |