തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച് നിയമ സാക്ഷരതാ പരിപാടിയും ഭരണഘടനാസംരക്ഷണ ദിനാചരണവും സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. 15ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന സമിതി യോഗത്തിൽ നിലവിലെ ജനറൽ കൺവീനറായ കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ സ്ഥാനമൊഴിഞ്ഞു. നിർവാഹകസമിതിയിൽ അദ്ദേഹം തുടരും. പി. രാമഭദ്രനായിരിക്കും പുതിയ ജനറൽ കൺവീനർ. നിലവിൽ രാമഭദ്രൻ ട്രഷററാണ്. കെ.പി.എം.എസിന്റെ സംഘടനാ വിപുലീകരണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് പുന്നല ശ്രീകുമാർ കേരളകൗമുദിയോട് പറഞ്ഞു. കെ.പി.എം.എസ് സമിതിയുടെ ഭാഗമായി തുടരുമെന്നും, പ്രവർത്തനങ്ങളിൽ സജീവമായുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശന വിധി വിവാദം സൃഷ്ടിച്ച വേളയിലാണ് ഒന്നാം പിണറായി സർക്കാർ മുൻകൈയെടുത്ത് നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക് രൂപം കൊടുത്തത്. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും, പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായാണ് സമിതി രൂപീകരിച്ചത്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇതാദ്യമാണ് സമിതി യോഗം ചേരുന്നത്. മാസ്കോട്ട് ഹോട്ടലിൽ ചേർന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഇനി പ്രസിഡന്റും ജനറൽ സെക്രട്ടറിയും
നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ഭരണഘടന പരിഷ്കരിക്കുന്നു. ചെയർമാനും ജനറൽ കൺവീനർക്കും പകരം പ്രസിഡന്റും ജനറൽ സെക്രട്ടറിയും വരും.
ഇത് സംബന്ധിച്ച കരട് യോഗം ചർച്ച ചെയ്തു. അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്നതിനും പരിശോധിക്കുന്നതിനും സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനായും മുൻ എം.പി കെ. സോമപ്രസാദ് കൺവീനറായും ആറംഗ സബ് കമ്മിറ്റി രൂപീകരിച്ചു. 15 വരെ സബ് കമ്മിറ്റിക്ക് നിർദേശങ്ങൾ സമർപ്പിക്കാം. യോഗത്തിൽ സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കെ. ശാന്തകുമാരി എം.എൽ.എ, മുൻ എം.പി. കെ. സോമപ്രസാദ്, പുന്നല ശ്രീകുമാർ, പി. രാമഭദ്രൻ, പി.ആർ. ദേവസാദ് തുടങ്ങിയവർ പങ്കെടുത്തു.
ലിംഗ സമത്വ കാഴ്ചപ്പാടിനെ അട്ടിമറിക്കാൻ ശ്രമം: മുഖ്യമന്ത്രി
ജാതീയമായും മതപരമായും വേർതിരിവുകളുണ്ടാക്കാനും, ലിംഗ തുല്യതയുടെ കാഴ്ചപ്പാടിനെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കണമെന്നും, നീണ്ട ഇടവേളയ്ക്ക് ശേഷം ചേർന്ന നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിധി വിവാദമുണ്ടാക്കിയപ്പോൾ രൂപീകരിച്ച സമിതിയുടെ യോഗത്തിൽ ലിംഗതുല്യതയെക്കുറിച്ച് മുഖ്യമന്ത്രി എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.
സാമൂഹ്യ അസമത്വങ്ങൾക്കും വേർതിരിവുകൾക്കുമെതിരെ വ്യക്തമായ നിലപാടുള്ള രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരെ ആസൂത്രിത നീക്കങ്ങളുണ്ടാകുന്നു. നാം പൊരുതി നേടിയ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണിത്. ഭരണഘടനാസംരക്ഷണം നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ പ്രധാന മുദ്രാവാക്യമായി മാറണം.
എല്ലാം വർഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. ഇതിനെതിരായ
പ്രചാരണം ഉയർത്തിക്കൊണ്ടു വരാനാകണം. നവോത്ഥാന സംരക്ഷണ സമിതി ഇത്തരം പ്രവർത്തനങ്ങൾ നേരത്തേ നടത്തിയിട്ടുണ്ട്. പക്ഷേ വിശ്രമിക്കാൻ സമയമായിട്ടില്ല. സ്ത്രീധന പീഡനം, കൊലപാതകം തുടങ്ങിയവ പലേടത്തും സംഭവിക്കുന്നു. സ്ത്രീപുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടേയും കാഴ്ചപ്പാടുകൾ സമൂഹം അംഗീകരിക്കണം.
വരുന്ന 25 വർഷം കൊണ്ട് കേരളത്തെ ലോകത്തിലെ വികസിത, മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലയിലേക്ക് ഉയർത്തണമെന്ന സങ്കൽപ്പത്തോടെയാണ് സർക്കാർ നീങ്ങുന്നത്. അഞ്ചു വർഷം മുമ്പ് കിഫ്ബി പുനഃസ്ഥാപിക്കുമ്പോൾ, ഇതിനെവിടെ
പണമെന്ന ചോദ്യമുണ്ടായിരുന്നു. 50,000 കോടിയുടെ പശ്ചാത്തല സൗകര്യ വികസനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കിഫ്ബിയുടെ പ്രവർത്തനം. അഞ്ചു വർഷം പൂർത്തിയാകുമ്പോൾ 62,000 കോടിയുടെ പദ്ധതികൾ ഏറ്റെടുത്ത് കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |