ലക്‌നൗ: ഐശ്വര്യ, സച്ചിൻ എന്നീ മാമ്പഴ ഇനങ്ങൾ ലോകത്തിന് നൽകിയ ഹാജി കലീമുള്ള ഖാൻ രണ്ട് പുതിയ സങ്കര ഇനങ്ങൾ കൂടി വികസിപ്പിച്ചു. മുന്നത്തെപ്പോലെ ലോകം അറിയപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ട് സെലിബ്രിറ്റികളുടെ പേരുകളാണ് ഇവയ്ക്ക് നൽകിയത്. മുൻ മിസ് യൂണിവേഴ്സും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും. ഉത്തർപ്രദേശിലെ മലിഹാബാദിലുള്ള അദ്ദേഹത്തിന്റെ തോട്ടത്തിലാണ് ഇവ രണ്ടും വികസിപ്പിച്ചതും കൃഷി ചെയ്യുന്നതും.
മനോഹരവും അല്പം വളവുള്ളതുമാണ് സുസ്മിത സെന്നിന്റെ പേരിലുള്ള ഇനം, പുറംപോലെ അകവും മനോഹരം എന്നാണ് ഇതിനെ കലീമുള്ള വിശേഷിപ്പിക്കുന്നത്. കരുത്തുറ്റ വ്യക്തിത്വവുമായി തീർച്ചയായും പൊരുത്തപ്പെടുന്നതാണ് അമിത് ഷായുടെ പേരിലുള്ള മാമ്പഴയിനം എന്നാണ് അദ്ദേഹം പറയുന്നത്. വലിപ്പത്തിലും സ്വാദിലും ഏറെ പ്രത്യേകതകളുള്ളതാണത്രേ ഇത്. “ഞാൻ വളരെയധികം പരിശ്രമിച്ചു, ഉടൻ തന്നെ മാമ്പഴം എല്ലാവർക്കും ലഭ്യമാകും. അതിന്റെ രുചി വളരെ മികച്ചതായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു, അത് ശരിക്കും ‘അമിത് ഷാ’ ആണെന്ന് ആളുകൾ ഉടൻ പറയും- പുതിയ ഇനത്തെക്കുറിച്ച് ഹാജി കലീമുള്ള പറഞ്ഞു.ഐശ്വര്യ റായിയുടെ പേരിലാണ് ഹാജി കലീമുള്ള ആദ്യമായി സ്പെഷ്യൽ മാമ്പഴം വികസിപ്പിച്ചെടുത്തത്. അവരുടെ സൗന്ദര്യം എന്നെന്നും ഈ ലോകത്ത് ഉണ്ടായിരിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സുസ്മിത സെന്നിന്റെ കാര്യത്തിലും അതുതന്നെ.
മാമ്പഴ മനുഷ്യൻ എന്നറിയപ്പെടുന്ന ഹാജി കലീമുള്ള ഖാൻ പതിറ്റാണ്ടുകളായി സങ്കരയിനം മാവിനങ്ങളെ വളർത്തുന്നുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, ഐശ്വര്യ റായ്, അഖിലേഷ് യാദവ്, സോണിയാ ഗാന്ധി, നരേന്ദ്ര മോദി തുടങ്ങിയ സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. 2008-ൽ രാജ്യം പത്മശ്രീ നൽകി ഖാനെ ആദരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ലക്നൗവിന് സമീപം മാലിഹാബാദിൽ ജനിച്ച ഖാൻ, ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |