പറവൂർ: മഴ മാറി നിൽക്കുമ്പോഴും പെരിയാർ തീരത്ത് വെള്ളമുയരുന്നതിൽ ആശങ്കയേറുന്നു. മുല്ലപ്പെരിയാറിൽ ഡാം കൂടി തുറക്കുന്നതോടെ താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ ദുരിതത്തിലാവുമെന്ന ഭീതിയിലാണ് ജനങ്ങൾ. 2018ലെ പ്രളയത്തിൽ ഒഴിഞ്ഞു പോയവർ നിർബന്ധമായും ക്യാമ്പുകളിലോ മറ്റിടങ്ങളിലേക്കോ മാറി താമസിക്കണമെന്ന അധികൃതർ മുന്നറിയിപ്പ് നൽകി. പറവൂർ താലൂക്കിലെ 16 ക്യാമ്പുകളിൽ 1048 പേർ താമസിക്കുന്നുണ്ട്.
വീട്ടുപകരണങ്ങൾ ഉയർന്ന ഭാഗങ്ങളിലേക്ക് മാറ്റി വെച്ച് ക്യാമ്പുകളിലേക്കും മറ്റും പോകാനുള്ള തയ്യാറെടുപ്പിലാണ് നിരവധി കുടുംബങ്ങൾ. ക്യാമ്പിൽ പോകാൻ മടിയുള്ളവർ ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കും താമസം മാറ്റാൻ നടപടികൾ തുറങ്ങി.
ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത് പറവൂരിലാണ്. പുത്തൻവേലിക്കരയിലാണ് കൂടുതൽ ക്യാമ്പുകൾ. പുത്തൻവേലിക്കര വില്ലേജിൽ ആറ്, കടുങ്ങല്ലൂരിൽ രണ്ട്, കുന്നുകരയിൽ മൂന്ന്, ഏലൂരിൽ ഒന്ന്, കരുമാലൂരിൽ രണ്ട്, പറവൂരിൽ ഒന്ന്, ചേന്ദമംഗലം ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പുത്തൻവേലിക്കര വില്ലേജിൽ ചാലാക്ക ഗവ. എൽ.പി.എസ്, ഇളന്തിക്കര ഗവ. എൽ.പി.എസ്, കുത്തിയതോട് സെന്റ് ഫ്രാൻസിസ് എൽ.പി.എസ്, സ്റ്റേഷൻകടവ് വി.സി.എസ് എച്ച്.എസ്.എസ്, ചാത്തേടം സെന്റ് ജോസഫ് എച്ച്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
കുന്നുകര വില്ലേജിലെ അയിരൂർ സെന്റ് തോമസ് ഹൈസ്കൂളിലെ ക്യാമ്പിൽ പുത്തൻവേലിക്കരയിലുള്ളവരാണ് കൂടുതലുമുള്ളത്. ക്യാമ്പിൽ എത്തുന്നവർ പേര് രജിസ്റ്റർ ചെയ്ത ശേഷം മറ്റിടങ്ങളിലേക്ക് പോകുന്നുണ്ട്. താലൂക്കിൽ യാതൊരു ഗുരുതരാവസ്ഥയുമില്ലെന്നും എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. എല്ലാ പ്രദേശത്തും പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |