കറാച്ചി: ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. പാകിസ്ഥാൻ ധനകാര്യമന്ത്രി മിഫ്താഹ് ഇസ്മായിൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സംസാരിക്കുന്നതിനിടെയാണ് വരാനിരിക്കുന്ന നാളുകൾ അത്ര ശുഭകരമായിരിക്കില്ലെന്ന മുന്നറിയിപ്പ് മന്ത്രി പാകിസ്ഥാനിലെ ജനങ്ങൾക്ക് നൽകിയത്.
പാകിസ്ഥാനിൽ ഇറക്കുമതിക്കുള്ള നിയന്ത്രണം തുടരുകയാണ്. ഇത് ഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്‌ദ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തനിക്കും ഈ സാഹചര്യത്തെ കുറിച്ച് അറിയാമെന്നും എന്നാൽ തന്റെ മുന്നിൽ മറ്റ് വഴികളൊന്നുമില്ലാത്തതിനാലാണ് രാജ്യത്ത് ഇപ്പോഴും ഇറക്കുമതി നിയന്ത്രണം തുടരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ചുരുങ്ങിയത് മൂന്ന് മാസത്തേക്കെങ്കിലും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഈ നിയന്ത്രണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് തനിക്ക് അറിയാമെങ്കിലും സർക്കാരിന് മുന്നിൽ നിലവിൽ മറ്റ് വഴികളൊന്നുമില്ലെന്നും മിഫ്താഹ് പറഞ്ഞു.
പാകിസ്ഥാനിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള ഉത്തരവാദിത്തം നവാസ് ഷരീഫിന്റെയും ഇമ്രാൻ ഖാന്റെയും നേതൃത്വത്തിലുള്ള മുൻ സർക്കാരുകളുടെ തലയിൽ വച്ച മിഫ്താഹ്, തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ നിലവിലെ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കഷ്ടപ്പെടുകയാണെന്നും പറഞ്ഞു. നവാസ് ഷരീഫിന്റെ കാലത്ത് 1,600 ബില്യൺ ഡോളറായിരുന്ന രാജ്യത്തിന്റെ ധനക്കമ്മി ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന നാല് വർഷങ്ങൾ കൊണ്ട് 3,500 ലേക്ക് കുതിച്ചതായും പാകിസ്ഥാൻ ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |