രാഷ്ട്രീയകക്ഷികളുടെ സൗജന്യ വാഗ്ദാനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം വരുത്തുമെന്നും ചിലപ്പോൾ സാമ്പത്തിക ദുരന്തമായി മാറുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. വോട്ടിന് വേണ്ടി രാഷ്ട്രീയകക്ഷികൾ ഇത്തരം വാഗ്ദാനങ്ങൾ നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കേണ്ടതാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വലതു കീശയ്ക്ക് എന്തെങ്കിലും ലഭിക്കുകയും പിന്നീടത് ഇടത് കീശയിൽ നിന്ന് എടുക്കുകയും ചെയ്യുന്ന പരിപാടിയാണെന്ന് കേന്ദ്രം പറഞ്ഞപ്പോൾ സൗജന്യ വാഗ്ദാനങ്ങൾ മൂലമുണ്ടാകാവുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് റിസർവ് ബാങ്ക്, നീതി ആയോഗ്, പ്രതിപക്ഷ കക്ഷികൾ തുടങ്ങിയവർ വിശദമായ പരിശോധന നടത്തേണ്ടിയിരിക്കുന്നുവെന്നാണ് ഉന്നത കോടതി നിരീക്ഷിച്ചത്. വിഷയത്തിൽ കേന്ദ്ര നിലപാടിനോട് ചീഫ് ജസ്റ്റിസ് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. നികുതിപ്പണം വികസനത്തിന് ഉപയോഗിക്കുന്നില്ലെന്ന് ജനം ധരിക്കുന്നു. സൗജന്യ വാഗ്ദാനങ്ങൾ നൽകി എല്ലാ പാർട്ടികളും നേട്ടത്തിന് ശ്രമിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചൂണ്ടിക്കാട്ടി.
സൗജന്യ വാഗ്ദാനങ്ങൾ നൽകുകയും അധികാരമേറ്റാൽ സർക്കാർ ഖജനാവിൽ നിന്ന് നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അഡ്വ. അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്.
എന്നാൽ ഇത്തരം സൗജന്യങ്ങൾ നൽകുന്നത് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമോ എന്ന വിഷയം അതത് സ്ഥലത്തെ വോട്ടർമാരാണ് പരിഗണിക്കേണ്ടതെന്നാണ് ഇലക്‌ഷൻ കമ്മിഷൻ സ്വീകരിച്ച നിലപാട്. ഭരണത്തിലെത്തുന്ന പാർട്ടി നൽകുന്ന സൗജന്യങ്ങളിൽ കൈകടത്തുന്നത് അധികാരത്തിൽ കൈകടത്തലാകുമെന്നും അവർ ധരിക്കുന്നു.
പ്രകടനപത്രികയിലും മറ്റും സൗജന്യ വാഗ്ദാനങ്ങൾ ചൊരിയുകയും അധികാരത്തിലെത്തുമ്പോൾ അതു മറക്കുകയും ചെയ്യുന്ന രീതിയാണ് വർഷങ്ങളോളം എല്ലാ കക്ഷികളും അവലംബിച്ചിരുന്നത്. അധികാരത്തിലെത്തിയാൽ വൈദ്യുതി ചാർജ് പകുതിയായെങ്കിലും കുറയ്ക്കുമെന്ന വാഗ്ദാനം ആദ്യമായി മുന്നോട്ടുവച്ചത് ആം ആദ്‌മി പാർട്ടിയാണ്. ഡൽഹിയിലും പഞ്ചാബിലും അതവർ നടപ്പാക്കുകയും ചെയ്തു. ഈ വാഗ്ദാനം ജാതിമത ഭേദമന്യെ എല്ലാവർക്കും ഗുണം ചെയ്യുന്നതാണ്. ഇതിനായി ഖജനാവിൽ നിന്ന് ഒരു പണവും അധികമായി എടുക്കില്ലെന്നും അവർ പറഞ്ഞിരുന്നു. അതെത്രമാത്രം പ്രായോഗികമാണെന്ന് വിലയിരുത്തപ്പെടേണ്ടതാണ്. പക്ഷേ ഇത്തരം ഒരു വാഗ്ദാനം മുന്നോട്ടുവയ്ക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനെ സൗജന്യ വാഗ്ദാനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തരുത്. വർഷങ്ങളായി വ്യവസ്ഥാപിതമായ രാഷ്ട്രീയകക്ഷികൾ തയ്യാറാകാതിരുന്ന ഒരു നടപടിയാണ് ആം ആദ്‌മിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അത്തരം കാര്യങ്ങൾ ജനങ്ങൾക്ക് വളരെ ഗുണം ചെയ്യുന്നതാണ്. കട്ടുമുടിക്കുന്നതിന്റെ ഭാരം കൂടി ജനം താങ്ങണമെന്ന നിലപാടിനേക്കാൾ എത്രയോ നല്ലതാണത്. എന്നാൽ സാമ്പത്തികസ്ഥിതി കണക്കിലെടുക്കാതെ ജനങ്ങളെ സുഖിപ്പിക്കാൻ വേണ്ടി നൽകുന്ന മറ്റ് സൗജന്യങ്ങൾ നിറുത്തേണ്ടതാണ്. കാരണം വിത്തെടുത്ത് കുത്തിയാൽ പിന്നാലെ പട്ടിണിയാവും വരിക. ഇക്കാര്യത്തിൽ മാർഗനിർദ്ദേശം നൽകാനില്ല എന്നാണ് സുപ്രീംകോടതി വാക്കാൽ പറഞ്ഞത്. പാർലമെന്റാണ് ഇത് ചർച്ചചെയ്ത് ഉചിതമായ മാർഗനിർദ്ദേശവും നിയമവും കൊണ്ടുവരേണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും പൊതുകടവും മറ്റും കണക്കിലെടുത്ത് വേണം സൗജന്യങ്ങൾ അനുവദിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |