സാരി ഒരു സാംസ്കാരിക മനോഭാവമായി മാറിയ പ്രതിഭാസം രാജാ രവിവർമ്മയെന്ന ചിത്രകാരന്റെ രൂപസങ്കല്പങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു
ഏത് രാജ്യത്തായാലും സവിശേഷ ദിവസങ്ങളിൽ സ്ത്രീകളും പുരുഷന്മാരും അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളുണ്ടെന്ന് നമുക്കറിയാം. ഇന്ത്യയെപ്പോലെ വൈവിദ്ധ്യമാർന്ന വസ്ത്രധാരണ രീതിയുള്ള ജനവിഭാഗങ്ങൾ മറ്റൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. ഇൗ വൈവിദ്ധ്യങ്ങൾക്കിടയിൽ പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായി ഒരു വസ്ത്രം നൂറ്റാണ്ടിലേറെക്കാലമായി ഒരു രാജ്യത്തെ സ്ത്രീകളുടെ വസ്ത്രത്തിന്റെ പ്രതീകമായി നിലനിൽക്കുകയെന്നത് ആശ്ചര്യകരമാണ്. ഇങ്ങനെ ഒരു നീണ്ടകാലഘട്ടം മാറ്റമില്ലാതെയും എന്നാൽ സമ്മിശ്രമായ ഭാവങ്ങൾ ഉൾക്കൊള്ളുകയും ചെയ്ത ഏക വസ്ത്രം സാരി ആയിരിക്കും.
സാരിയുടെ ദേശീയമായ വ്യാപനത്തിന് കാരണമായി വ്യാവസായികവും ഉത്പാദനപരവുമായി നിരവധി ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും സാരി ഒരു സാംസ്കാരികമായ മനോഭാവമായി മാറിയ പ്രതിഭാസം രാജാ രവിവർമ്മയെന്ന ചിത്രകാരന്റെ രൂപസങ്കല്പങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 1888 ൽ ബറോഡ രാജാവ് നൽകിയ കോൺട്രാക്ട് പ്രകാരം പുരാണ ഇതിഹാസങ്ങളെ ആസ്പദമാക്കി രചിച്ച 14 ചിത്രങ്ങൾക്ക് ശേഷം, ബറോഡാ താമസകാലത്ത് പൂർത്തിയാക്കിയ ലക്ഷ്മി, സരസ്വതി എന്നീ രണ്ട് എണ്ണച്ചായാ ചിത്രങ്ങൾ പിന്നീട് ഒാലിയോ ഗ്രാഫുകളായി (കലണ്ടർ) പരിവർത്തിപ്പിക്കപ്പെടുകയും അതിന്റെ നിരവധി പകർപ്പുകൾ ഒാരോ ഭാരതീയ ഗൃഹങ്ങളിലും എത്തിച്ചേരുകയും ചെയ്തത് ഇൗ പ്രതിഭാസത്തെ സാക്ഷാത്കരിക്കുന്നു.
ഇൗ പതിനാല് ചിത്രങ്ങൾ രചിക്കാനുള്ള പഠന തയ്യാറെടുപ്പുകളുടെ ഭാഗമായി രവിവർമ്മ അക്കാലത്ത് ഇന്ത്യ മുഴുവൻ ഒരു നീണ്ട യാത്ര ചെയ്തു എന്നു സൂചിപ്പിച്ചാൽ അത്ഭുതം തോന്നും. പുരാണ ഇതിഹാസങ്ങളിലെ മനുഷ്യർ, അവരുടെ വസ്ത്രധാരണം , അവർ ജീവിച്ച പരിസരങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു ആ യാത്ര. ഒരുപക്ഷേ ഇന്ത്യയെ കണ്ടെത്താൻ ഒരിന്ത്യാക്കാരൻ നടത്തിയ ആദ്യ യാത്രയായിരുന്നുവോ ഇത്? എന്തുതന്നെയായാലും ഇൗ യാത്രയിലൂടെ വിവിധ പ്രദേശങ്ങളിലെ മനുഷ്യരെയും അവരുടെ ജീവിത രീതികളും കാണാനും സ്ക്കെച്ചുകളായി രേഖപ്പെടുത്താനും രവിവർമ്മയ്ക്ക് കഴിഞ്ഞു. (പിൽക്കാലത്ത് 1895 ൽ രവിവർമ്മ ഇതുപോലെ മറ്റൊരു യാത്രയും ചെയ്തതായി കാണാം. ടൂർ ഇൻ അപ്പർ ഇന്ത്യ എന്ന പേരിൽ ഒരു യാത്രാവിവരണ ഡയറിക്കുറിപ്പ് അനിയനായ രാജരാജവർമ്മ എഴുതിയിട്ടുണ്ട്.) ചരിത്ര സ്മാരകങ്ങൾ നിലകൊള്ളുന്ന ഭൂപ്രദേശങ്ങളും അവിടത്തെ ജനജീവിതത്തിന്റെ സൂഷ്മാനുഭവങ്ങളുമെല്ലാം കൂടിചേർന്ന് അന്നുവരെ പുരാണേതിഹാസങ്ങളിൽ മാത്രം നിലകൊണ്ടിരുന്ന ഒരുഭൂതകാലത്തെ ദൃശ്യാനുഭവമാക്കി പരാവർത്തനം ചെയ്യാൻ ഇൗ യാത്ര ഉപകരിച്ചു . നേരത്തെ സൂചിപ്പിച്ച പതിന്നാലുചിത്രങ്ങളിൽ ഉൾപ്പെടുന്ന കൃഷ്ണന്റെ ജനനം, കംസമായ, രാധയും മാധവനും തുടങ്ങിയ കൃഷ്ണന്റെ ജീവിതത്തിൽ നിന്നുള്ള പ്രമേയങ്ങളും നളദമയന്തി മുതൽ മത്സ്യഗന്ധിയും ശന്തനുവും വരെയുള്ള മഹാഭാരത സന്ദർഭങ്ങളും അഭിജ്ഞാനശാകുന്തളം പോലെയുള്ള കാളിദാസ കാവ്യങ്ങളും വ്യാഖ്യാനിക്കുന്നതായിരുന്നു ഇൗ ചിത്രങ്ങൾ. സാരിക്ക് സമാനമായ ചേലപോലെയുള്ള വസ്ത്രങ്ങൾ സ്ത്രീ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നതും അവയിലെ വൈജാത്യവും പ്രത്യേകം ശ്രദ്ധേയമായിരുന്നു.
തമിഴകം, മഹാരാഷ്ട്രം, ആന്ധ്രാ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ സാരി വസ്ത്രധാരണ രീതികൾ അസാധാരണമായ വസ്തുനിഷ്ഠതയോടെ രചിച്ചുകൊണ്ടിരുന്ന രവിവർമ്മ 1896 ൽ ലക്ഷ്മിയുടെയും സരസ്വതിയുടെയും ചിത്രങ്ങളുടെ രൂപകല്പനയ്ക്കായി വളരെയേറെ സംഘർഷങ്ങളിലൂടെ കടന്നുപോയതായി ജീവചരിത്രക്കുറിപ്പുകളിൽ നിന്നും മനസിലാക്കാം. ഇന്ന് അച്ചടിപ്പകർപ്പുകളും കലണ്ടറുകളുമൊക്കെയായി വ്യാപക പ്രചാരണത്തിലുള്ള ഇൗ ചിത്രങ്ങളുടെ ഘടനയോ രൂപമോ ഏതെങ്കിലും പ്രാദേശിക- ദേശീയ കല്പനകളിൽ പെടുന്നതായിരുന്നില്ല. മറിച്ച് രണ്ട് ദേവീ സങ്കല്പങ്ങളെക്കുറിച്ചുമുള്ള ഒരു പുതിയ വിഗ്രഹ ഭാഷ സൃഷ്ടിക്കുന്നതായിരുന്നു. ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നതിനു പകരം താമരയിൽ നിന്നുകൊണ്ട് ജലപ്പരപ്പിനും ആകാശത്തിനുമിടയിലേക്ക് പിറകിൽ നിൽക്കുന്ന ആനകളെക്കാളും ഉയർന്നുനിൽക്കുന്ന ലക്ഷ്മി, ഒരു പുതിയ കാഴ്ചാനുഭവമായി മാറി. ലക്ഷ്മി ധരിച്ചിരിക്കുന്നതും ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാകെ നിറഞ്ഞുനിൽക്കുന്നതുമായ സാരി ഉടുത്തിരിക്കുന്നത് മറ്റൊരു പ്രദേശത്തെയും സാരിധാരണ രീതി അനുസരിച്ചായിരുന്നില്ല. തികച്ചും വ്യത്യസ്തവും എന്നാൽ ലളിതവുമായ രീതിയിലൂടെ അണിഞ്ഞിരിക്കുന്ന ലക്ഷ്മി ചിത്രത്തിലെ സാരി അന്നുവരെയുണ്ടായിരുന്ന പരമ്പരാഗത സാരി ചുറ്റുധാരണകളെ മാറ്റിമറിക്കുന്നതായിരുന്നു . അത് രവിവർമ്മ സ്വന്തമായി ഡിസൈൻ ചെയ്ത ഒരു സാരി ധരിക്കൽ രീതിയായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴാണ് ആ ചിത്രം ഭാവിയിൽ സൃഷ്ടിച്ച ബഹുമുഖ സ്വാധീനങ്ങളുടെ ആഴം വ്യക്തമാകുന്നത് .
പിന്നീട് മുംബയിൽ അദ്ദേഹവും അനുജനും ചേർന്നാരംഭിച്ച ലിത്തോ പ്രസിൽ നിന്നും ഒാലിയോ ഗ്രാഫുകളായി (കലണ്ടറുകൾ ) പുറത്തുവന്ന ലക്ഷ്മി , സരസ്വതി ചിത്രങ്ങൾ ഇന്ത്യയിലെ സാമാന്യ ജനതയുടെ ഗൃഹങ്ങളിലേക്ക് വ്യാപിക്കുന്നതോടെ സാരി പ്രത്യേകിച്ച് രവിവർമ്മ ഡിസൈൻ ചെയ്ത ഇന്ത്യൻ വനിതയുടെ വസ്ത്രധാരണത്തിന്റെ സ്വത്വപരമായ പ്രതിരൂപമായി മാറുന്നത് കാണാം. ചിത്രങ്ങളുടെ പ്രചാരമെന്നതിലുപരി ഒരു ജനത അവരുടെ ദേവീ രൂപത്തെ കണ്ടെത്തുകയും അത് സ്വന്തം ശരീരത്തിന്റെ ആവരണമാക്കി മാറ്റുകയും ചെയ്ത അത്യപൂർവമായ പ്രതിഭാസമായി ഇത് നിരീക്ഷിക്കപ്പെടുന്നു.
ഛായാചിത്രങ്ങൾക്കും ആഖ്യാന കഥാപാത്രങ്ങൾക്കുമൊക്കെയായി സാരി എന്ന വസ്ത്രത്തിന്റെ പ്രാദേശിക തനതു സ്വഭാവങ്ങൾ നിലനിറുത്തി അനേകം ബൃഹത് ചിത്രങ്ങൾ ആരംഭകാലം മുതൽക്കേ രവിവർമ്മ രചിച്ചിട്ടുണ്ട് . റാണി താരാബായിയുടെ പൂർണകായ ഛായാചിത്രം ഉദാഹരണമാണ് . സ്വർണവർണത്തിലും ചുവപ്പിലുമുള്ള സാരി ഏതാണ്ട് കാൻവാസിന്റെ സിംഹഭാഗവും നിറഞ്ഞുനിൽക്കുന്നു. പതിനേഴാം വയസിൽ അകാലമരണമടഞ്ഞ താരാബായിയുടെ മുഖവും ഇടതുകൈയും കാൽപ്പാദങ്ങളും മാത്രം ഗോചരമാക്കിക്കൊണ്ട് രാജകുമാരിയുടെ ജ്വലിക്കുന്ന സൗന്ദര്യത്തെ ആവിഷ്കരിക്കുന്ന ഇൗ ചിത്രം ഛായാചിത്ര രചനയിലെ എക്കാലത്തെയും മനോഹരമായ ആവിഷ്കാരമാക്കുന്നതിൽ സാരിയുടെ ആകാരഘടനയുടെ സമർത്ഥമായ വിന്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്. ബറോഡ ലക്ഷ്മി വിലാസം കൊട്ടാരത്തിലും മൈസൂരിലും തമിഴ് നാട്ടിലും രാജസ്ഥാനിലും ഒക്കെ പ്രാദേശിക കുലീന വനിതകളുടെ ഛായാചിത്രങ്ങളിൽ സാരിയുൾപ്പെടുന്ന ആടയാഭരണങ്ങളുടെ സമ്പന്നമായ പ്രപഞ്ചം രവിവർമ്മ പുനഃസൃഷ്ടിച്ചെങ്കിലും അദ്ദേഹത്തെ ജനകീയമാക്കിയത് ലക്ഷ്മിയും സരസ്വതിയുമാണ്. കലണ്ടറുകൾ മുതൽ തീപ്പെട്ടിപ്പടങ്ങൾ വരെയും രമ്യഹർമ്മങ്ങൾ മുതൽ തെരുവിലെ കുടിലുകൾവരെയും അവയ്ക്ക് പുതിയ പകർപ്പുകളുണ്ടായി.
രവിവർമ ചിത്രങ്ങളിലെ സാരിയുടെ മാതൃകകൾ ബനാറസിലും മൈസൂരിലും, കാഞ്ചീപുരത്തും നിർണായകമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. ബറോഡയിലും മൈസൂരും പുതുക്കോട്ടയിലുമുള്ള കൊട്ടാരങ്ങളിലെ ചിത്രങ്ങൾ പട്ടുസാരി തുന്നൽക്കാരെ കൊണ്ടുപോയി കാണിക്കുകയും ചിത്രങ്ങളിലെ സാരികൾക്കനുസൃതമായി പുതിയ സാരികൾ പരിഷ്ക്കരിച്ചു തുന്നാൻ രാജാക്കന്മാർ ആവശ്യപ്പെടുകയും പതിവായിരുന്നു.
ഒരു കാൻവാസെന്ന നിലയിൽ, അനന്തമായ ഡിസൈൻ സാദ്ധ്യതകളുള്ള ഒരു ശരീരാവരണമെന്ന നിലയിൽ സാരിയുടെ പ്രാധാന്യം സാംസ്കാരികമായി അനശ്വരമാക്കിയ രവിവർമ്മയുടെ രൂപകല്പനകൾ പുതിയ ഗവേഷണങ്ങൾക്ക് വഴിയൊരുക്കേണ്ടതാണ്.
(ലേഖകൻ പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി മുൻ സെക്രട്ടറിയും തിരുവനന്തപുരം ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പലുമാണ്-ഫോൺ-9947066479)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |