രാജാ രവി വർമ്മയുടെ 175-ാം ജന്മവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി രാജ്യം ആദരിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരം ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ആർ.രാമവർമ്മ തമ്പുരാൻ, കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഢിക്കു നേരിട്ട് നിവേദനം നൽകിയിട്ടുണ്ട്
കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാല
പൂർവ്വ തലമുറകളുടെ സംസ്കാരവും മഹിമയും പകർന്നു നൽകിയ, രാജ്യത്തിന്റെ പ്രൗഢി ലോകചരിത്രത്തോളം ഉയർത്തിയ രാജാ രവി വർമ്മ എന്ന അതുല്യപ്രതിഭയുടെ 175-ാം ജന്മവാർഷികത്തിന് ഇനി മാസങ്ങൾ മാത്രം. 1848 ഏപ്രിൽ 29 നായിരുന്നു രാജാ രവിവർമ്മ ഭൂജാതനായത്. ചിത്രശാല ഉൾപ്പടെ അദ്ദേഹത്തിന്റെ നിശ്വാസവും കരവിരുതും കാൽപ്പാദങ്ങളും അനുഗ്രഹീതമാക്കിയ കിളിമാനൂർ കൊട്ടാരത്തിലെ ഓരോ ഇടവും ഒരു കാലഘട്ടത്തിന്റെ സംസ്കാരത്തിന്റെ ഓർമ്മകുറിപ്പുകളാണ്.
ഈ ചരിത്ര സ്മാരകത്തെ സംരക്ഷിച്ചും ആചാരങ്ങൾ കാത്തുസൂക്ഷിച്ചും മേൽനോട്ടം നടത്തിവരുന്ന കൊട്ടാര ഭാരവാഹികളും, കുടുംബാംഗങ്ങളും, നാട്ടുകാരും, രാജാ രവി വർമ്മയുടെ 175-ാം ജന്മവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി രാജ്യം ആദരിക്കണമെന്നു അതിയായി ആഗ്രഹിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊട്ടാരം ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ആർ.രാമവർമ്മ തമ്പുരാൻ, കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഢിക്കു നേരിട്ട് നിവേദനം നൽകിയിട്ടുണ്ട്. രാജാ രവി വർമ്മക്കു ലഭിക്കുന്ന ബഹുമതി കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ സൂക്ഷിക്കുവാനും പൊതുജനങ്ങൾക്ക് സ
ന്ദർശനത്തിനായി സൗകര്യമൊരുക്കുവാനുമാണ് കൊട്ടാര അംഗങ്ങളുടെ ആഗ്രഹം.
ചിത്രരചനയ്ക്കുപരി തന്റെ കലയിലൂടെ, അതിൽ നിന്നുമുണ്ടാകുന്ന നേട്ടങ്ങളിലൂടെ അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്.
സ്ത്രീ ശാക്തീകരണം എന്നതു ഭാരതത്തിൽ അധികം മുഴങ്ങി കേൾക്കുന്നയൊരു വാക്കല്ലാതിരുന്ന കാലഘട്ടത്തിൽ, സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രമാക്കി തന്റെ ചിത്രങ്ങളിലൂടെ കുടുംബങ്ങളിൽ, സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുവാൻ അദ്ദേഹം വളരെ അധികം ശ്രമിച്ചിട്ടുണ്ട്. അന്ന് മദ്രാസിൽ നടന്ന ഒരു ചിത്രപ്രദർശനത്തിൽ 'ശകുന്തളയുടെ പ്രേമലേഖനം" എന്ന വിശ്വപ്രസിദ്ധ ചിത്രം ഒരുപാട് പ്രശംസ ഏറ്റുവാങ്ങി. പലരും മോഹവില കൊടുത്തു വാങ്ങാൻ ആഗ്രഹിച്ച ആ ചിത്രം സ്വന്തമാക്കിയത് ബക്കിങ് ഹാം പ്രഭുവാണ്.
ഒരു കാലഘട്ടത്തിന്റെ വസ്ത്രധാരണം, ജീവിതരീതി, സംസ്കാരം ഒക്കെ തെളിഞ്ഞു നിൽക്കുന്നു ഓരോ രവി വർമ്മ ചിത്രത്തിലും.ജീവൻ തുടിക്കുന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ കണ്ടു പരിചയമില്ലാത്ത മറ്റൊരു ലോകത്തെ പിൻ തലമുറക്കാർക്ക് ആസ്വദിക്കാൻ സാധിക്കും.വരകളിലൂടെ, വർണ്ണങ്ങളുടെ വിസ്മയം തീർത്ത ചിത്രകാരനാണ് രവിവർമ്മ. സരസ്വതികടാക്ഷം നിറം ചാർത്തിയ കൈവിരലുകളിലൂടെ ഒരു കാലഘട്ടത്തെ അനശ്വരമാക്കിയ വിശ്വപ്രസിദ്ധ ചിത്രകാരൻ. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചാൽ അതു കിളിമാനൂർ എന്ന കൊച്ചു നാട്ടിൻപുറത്തിന്റെ മാത്രം അംഗീകാരം ആയിരിക്കില്ല, മറിച്ചു ചിത്രകലയ്ക്കും, നമ്മുടെ നാടിനും ലഭിക്കുന്ന അംഗീകാരമാവും.
(ലേഖകന്റെ ഫോൺ:9946108371)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |