ആരോ ഏൽപ്പിച്ച ദൗത്യമാണ് അക്രമികൾ നിറവേറ്റിയത്. അവരോട് അന്നേ ക്ഷമിച്ചു.അവരെ നിയോഗിച്ചവരോടും സഹതാപമാണ്. കാരണം, കാലഹരണപ്പെട്ട ഐഡിയോളജിയുടെ ഇരകളാണ് അവർ.ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ.ടി.ജെ.ജോസഫ് പറയുന്നു
കാണാനെത്തിയവരോട് ആശുപത്രി കിടക്കയിൽ കിടന്നൊരു ഗദ്ഗദം. തുന്നിച്ചേർത്ത വലതുകൈപ്പത്തിയിൽ പേന പിടിച്ച് ഞാനെഴുതും എന്റെ നേരനുഭവങ്ങൾ. വലതു കൈ വഴങ്ങിയില്ലെങ്കിലും ഇടതു കൈവിരലുകൾ തൂലിക ചലിപ്പിച്ചു. സ്വന്തം കൈപ്പടയിൽ എഴുതിതീർത്ത 700 പേജുകൾ എന്റെ ' അറ്റു പോകാത്ത ഓർമ്മകളായിരുന്നു". മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ' അറ്റു പോകാത്ത ഓർമ്മകൾക്ക് " ലഭിച്ചതറിഞ്ഞപ്പോൾ പ്രൊഫ. ടി.ജെ. ജോസഫിന്റെ മനസിൽ 2010 ജൂലായ് നാലിലെ ഓർമ്മകൾ തിരതല്ലുകയായിരുന്നു.
നഴ്സുമാരായ മകൾ ആമിക്കും മരുമകൻ ബാലകൃഷ്ണയ്ക്കും ഒപ്പം അയർലൻഡിൽ കഴിയുന്നതിനിടെയാണ് പുരസ്ക്കാര വാർത്ത ടി.ജെ.ജോസഫിനെ തേടിയെത്തിയത്. പുരസ്ക്കാരം വാങ്ങാൻ വൈകാതെ നാട്ടിലെത്തും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ മിഥുനാണ് മൂവാറ്റുപുഴയിലെ വീട്ടിൽ താമസിക്കുന്നത്. 2010 ജൂലായ് നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം വിഭാഗം പ്രൊഫസറായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. പ്രവാചകനെ അപമാനിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയെന്ന് ആരോപിച്ചായിരുന്നു അക്രമം. കേസിൽ 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ശിക്ഷിച്ചു. രണ്ടാം ഘട്ട വിചാരണ പുരോഗമിക്കുകയാണ്. കൈപ്പത്തി മഴുവിന് വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പുരസ്ക്കാര നിറവിലെ സന്തോഷവേളയിൽ ടി.ജെ. ജോസഫ് 'കേരളകൗമുദി"യുമായി ഫോണിൽ സംസാരിച്ചപ്പോൾ....
ആത്മകഥയ്ക്ക് പുരസ്ക്കാരം ലഭിച്ചല്ലോ?
എഴുത്തുകാരനെന്ന നിലയിൽ സന്തോഷവും അഭിമാനവുമുണ്ട്. എന്നാൽ, നിശബ്ദ നിലവിളികൾക്ക് കാലം നൽകിയ ഉത്തരമായി പുരസ്ക്കാരത്തെ വിശേഷിപ്പിക്കാനാണ് കൂടുതൽ ഇഷ്ടം. ചെറുപ്പത്തിൽ എഴുത്തുകാരനാകാൻ മോഹമുണ്ടായിരുന്നെങ്കിലും ആഗ്രഹം സഫലമായില്ല. പിന്നീട് ജീവിതാനുഭവങ്ങൾ എഴുതിപ്പിച്ചു. അക്രമികൾ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിനു ശേഷം ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടയിൽ അന്ന് നടന്ന സംഭവങ്ങൾ പേപ്പറിൽ കുറിച്ചു. പിന്നീട് ഭാര്യയുടെ വേർപാടും ജീവിക്കാൻ പണവുമില്ലാതെയായതോടെ എഴുത്ത് നിലച്ചു. 2018 ൽ മക്കൾക്ക് ജോലി കിട്ടുകയും ശമ്പള കുടിശ്ശികയും പെൻഷനും ലഭിച്ചതോടെ വിറങ്ങലിക്കുന്ന ഓർമ്മകൾ വീണ്ടും അക്ഷരങ്ങളായി മാറി.
എഴുത്തിലേക്ക് കടന്നപ്പോഴത്തെ അനുഭവം?
പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നത്. അതു തിരിച്ചറിഞ്ഞപ്പോഴാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നത്. പലതവണ മുടങ്ങിയ പുസ്തകമെഴുത്ത് പൂർത്തിയാക്കാൻ ഇടയാക്കിയത് പൊള്ളുന്ന ജീവിതം തന്നെ.
പുസ്തകത്തിലും പറയുന്നു, കൈവെട്ടിയവരോട് വിരോധമില്ലെന്ന് ?
അത് മനസ് തുറന്നു പറഞ്ഞതാണ്. അവർക്ക് എന്നേ മാപ്പ് നൽകി. പ്രതികാരം ചെയ്യണമെന്ന് തോന്നുമ്പോഴാണ് പ്രശ്നം. അത് മനസിനും ശരീരത്തിനും പ്രശ്നമുണ്ടാക്കും. അവരോട് ക്ഷമിച്ചതു തന്നെയാണ് എനിക്കുള്ള ഗുണം. ആരോ ഏൽപ്പിച്ച ദൗത്യമാണ് അക്രമികൾ നിറവേറ്റിയത്. അവരെ നിയോഗിച്ചവരോടും സഹതാപമാണ്. കാരണം, കാലഹരണപ്പെട്ട ഐഡിയോളജിയുടെ ഇരകളാണ് അവർ.
ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള നീണ്ട പോരാട്ടത്തിനിടയിൽ വീണ്ടും തോറ്റതായി തോന്നിയോ?
ജോലിയിൽ നിന്നു പിരിച്ചു വിട്ടതോടെ ഭാര്യ സലോമി മാനസിക രോഗിയായി. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കി. മനോരോഗത്തിന്റെ തുടക്കമാണെന്നും ഇത്തരം രോഗികൾ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. അതോടെ വീട്ടിലുണ്ടായിരുന്ന കീടനാശിനികൾ നശിപ്പിച്ചു. മൂർച്ചയേറിയ കത്തികളും മറ്റും ഒളിപ്പിച്ചു. എന്നിട്ടും ഒരു ദിവസം കുളിമുറിയിൽ തൂങ്ങിമരിച്ചു. വീണ്ടും ഞാൻ തോൽപ്പിക്കപ്പെട്ടുവെന്ന് അന്ന് തോന്നി.
ഇപ്പോൾ പീഡനകാലം അവസാനിച്ചുവെന്ന് തോന്നുന്നില്ലേ?
2014 മാർച്ച് 31ന് സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെ 28ന് വീണ്ടും ജോയിന്റ് ചെയ്യാനായി കോളേജ് മാനേജ്മെന്റ് നിയമന ഉത്തരവ് നൽകി. അന്ന് അവിടെ കുട്ടികൾ ഉണ്ടാകാതിരിക്കാൻ കോളേജിന് അവധി നൽകി. ഓഫീസിൽ പ്രവേശിക്കുന്നതും ഹാജർ ബുക്കിൽ ഒപ്പു വയ്ക്കുന്നതും മാദ്ധ്യമങ്ങൾ പകർത്താതിരിക്കാൻ കോളേജിന്റെ പ്രധാന കവാടം അടച്ചിട്ടു. പെൻഷൻ പോലും കിട്ടാതിരിക്കാൻ സഭയും, വൈദികരും, മാനേജ്മെന്റും ചേർന്ന് എല്ലാ കള്ളകളികളും കളിച്ചു. ആ പീഡനകാലത്തിൽ നിന്ന് മുക്തനായി ഇപ്പോൾ സന്തോഷവാനായി കഴിയുന്നു.
കൈവെട്ടിയവർക്ക് മുന്നിൽ ഇനിയും എഴുതാൻ കഴിയുമെന്ന സന്ദേശമല്ലേ പുസ്തകമെഴുത്ത്?
എന്റെ കൈവെട്ടിയവർ ഇനി അവൻ ഒന്നും എഴുതരുതെന്നാണ് പറയാതെ പറഞ്ഞത്. അതുവരെ എഴുത്തുകാരനല്ലാത്ത ഞാൻ എഴുത്തുകാരനാകുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തി. വലതുകൈകൊണ്ട് എഴുതിയതിനേക്കാൾ കൂടുതൽ ഇടതുകൈകൊണ്ടെഴുതി. ഇപ്പോൾ വലതുകൈകൊണ്ട് കീബോർഡിൽ കമ്പോസ് ചെയ്യാൻ കഴിയുന്നുണ്ട്. വിരലുകൾ തമ്മിൽ കൂട്ടിമുട്ടാത്തത് മാത്രമാണ് പ്രശ്നം. തൂമ്പയെടുത്ത് കിളയ്ക്കുന്നതിനോ ഭാരമുള്ള സാധനങ്ങൾ തൂക്കി പിടിക്കുന്നതിനോ ബുദ്ധിമുട്ടില്ല.
എഴുത്തിന്റെ മേഖലയിൽ തുടരുമോ?
അറ്റുപോകാത്ത ഓർമ്മകൾ രണ്ടാമത്തെ പുസ്തകമാണ്. ഇതിന്റെ ഇംഗ്ളീഷ് പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. നല്ല പാഠങ്ങളാണ് ആദ്യ പുസ്തകം. ഭ്രാന്തന് സ്തുതിയെന്ന മൂന്നാമത്തെ പുസ്തകം പൂർത്തിയായി. എഴുത്തുകാരനാകണമെന്ന ചെറുപ്പത്തിലെ മോഹം ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് കരുതുന്നത്.
(ലേഖകന്റെ ഫോൺ: 9946108327)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |