തിരുവനന്തപുരം: ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ റോഡിലെ കുഴിയടയ്ക്കുന്നതുവരെ ടോൾ പിരിക്കുന്നത് നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ലെന്നും സതീശൻ ആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിലാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.
‘ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മൺസൂണിനു മുമ്പ് കൃത്യമായി ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല. ഹൈവേ നന്നാക്കാതെയും കുഴികൾ അടയ്ക്കാതെയും ഒരു കാരണവശാലും ടോൾ പിരിക്കരുതെന്ന് തൃശൂർ കളക്ടറോടും എറണാകുളം കളക്ടറോടും നേരിട്ട് ആവശ്യപ്പെടാൻ പോവുകയാണ്. മുമ്പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നം സൃഷ്ടിച്ചത്. കേരളം മുഴുവൻ കുഴികളാണ്. ഇപ്പോൾ ഒരാളുടെ ജീവൻ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തിൽപ്പെടുന്നത്. കൈയും കാലും ഒടിഞ്ഞ് ആശുപത്രികളിൽ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സർക്കാരിന്റെ പ്രതികരണം’ – സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |