കുമരകം : പോള നിറഞ്ഞ് അനാഥമായി കിടന്ന പൊതുതോടുകളിലൊന്ന് തൊഴിലാളികൾ ചേർന്ന് സഞ്ചാരയോഗ്യമാക്കി. ഏറെക്കാലമായി നീരൊഴുക്ക് തടസപ്പെട്ട് കിടന്നിരുന്ന അട്ടിപ്പീടിക - കുന്നപ്പള്ളി - കൊഞ്ചുമട തോടാണ് മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായി നീരൊഴുക്ക് പുന:സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കിയത്. മത്സ്യതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പി.ജി.പ്രവീൺ, പി.സി. കുഞ്ഞുമോൻ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. നിരവധി മത്സ്യത്തൊഴിലാളികളും കക്കാ തൊഴിലാളികളുമടക്കം നിത്യേന ആശ്രയിച്ചിരുന്ന തോടാണ് അനാഥാവസ്ഥയിൽ കിടന്നിരുന്നത്. തൊഴിലാളികൾക്ക് കായലിലെത്തുന്നതിനുള്ള എളുപ്പമാർഗവുമായിരുന്നു ആശാരിശ്ശേരി വട്ടത്തിൽ കരിയിൽ തോട്. തോടിന് സമീപത്തെ വീടുകൾ പലതും പുതുക്കി പണിതതോടെ പല ഭാഗങ്ങളിലും വീതി കുറയുകയും, സ്വകാര്യ പാലങ്ങൾ വേണ്ടത്ര ഉയരമില്ലാതെ അതാത് വീട്ടുകാർ നിർമ്മിക്കുകയും ചെയ്തതോടെ ഇതുവഴിയുള്ള സഞ്ചാരത്തെ ബാധിച്ചു. വെള്ളം ഉയരുന്ന സാഹചര്യത്തിൽ മാലിന്യവും, പോളയും ഉയരം കുറഞ്ഞയിടങ്ങളിൽ തങ്ങി നിൽക്കുന്നതും പ്രശ്‌നമായി. ഇടത്തോടിനു കുറുകെയുള്ള സ്വകാര്യ പാലങ്ങളുടെ നിർമ്മാണഘട്ടങ്ങളിൽ പഞ്ചായത്ത് ഇടപെടിലിൽ വീഴ്ച ഉണ്ടായാതായും പരാതി ഉയരുന്നു. 7ാം വാർഡിലെ കപ്പട ഭാഗത്തേക്കുള്ള കലുങ്ക് നിർമ്മാണത്തിനായി രണ്ട് മുട്ടുകൾ സ്ഥാപിച്ച് തോട് അടച്ചിരുന്നു. കോൺട്രാക്ടർ തിരിഞ്ഞു നോക്കാതായതോടെ അട്ടിപ്പീടിക ഭാഗത്ത് വെള്ളപ്പൊക്കമുണ്ടാവുകയും, തൊഴിലാളികളുടെ സഞ്ചാര സൗകര്യം അടയുകയുമുണ്ടായി. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വെള്ളപ്പൊക്കത്തിൽ തന്നെ മുട്ട് സ്ഥാപിക്കണോ
വിഷയത്തിൽ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ ശുചീകരണം ഏറ്റെടുത്തത്. വെള്ളപ്പൊക്ക കാലത്ത് ആശാരിശ്ശേരി വട്ടത്തിൽ കരിയിൽ തോടിന് കുറുകെ മുട്ട് സ്ഥാപിച്ചും, അനധികൃത നിർമ്മാണവും തോടിന്റെ സ്വഭാവിക നീരൊഴുക്കിനെ സാരമായി ബാധിക്കുന്നതായും തോടുകളിലൂടെയുള്ള സഞ്ചാര സൗകര്യം നിലച്ചതിലും തൊഴിലാളികൾ ശക്തമായ പ്രതിഷേധത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |