SignIn
Kerala Kaumudi Online
Thursday, 25 April 2024 7.26 PM IST

കെ.എസ്.എഫ്.ഇ: ചിട്ടിയും നിക്ഷേപവും പൂർണസുരക്ഷിതമെന്ന് ചെയർമാൻ

varadarajan

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ (കെ.എസ്.എഫ്.ഇ) ചിട്ടിയും നിക്ഷേപവും പൂർണ സുരക്ഷിതമാണെന്ന് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു. അക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് കൗമുദി ടി.വിയുടെ സ്ട്രെയിറ്റ്‌ലൈൻ അഭിമുഖ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.

" ഇതൊരു സർക്കാർ സ്ഥാപനമാണ്. നൂറുകോടി രൂപയുടെ ഷെയർ സർക്കാരിന്റേതാണ്. എല്ലാവർഷവും സർക്കാരിന് ലാഭവിഹിതം നൽകുന്നുണ്ട്. ഞാൻ ചുമതലയേറ്റശേഷം തന്നെ ഈയിനത്തിൽ നൂറു കോടിരൂപ സർക്കാരിന് കൊടുത്തു" - വരദരാജൻ പറഞ്ഞു.

സർക്കാർ ഗ്യാരന്റിയിലാണ് കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം. അന്നന്നു കിട്ടുന്ന കളക്ഷൻ അന്നുതന്നെ ബാങ്കിൽ നിക്ഷേപിക്കും. ഒരാൾ ചിട്ടി പിടിച്ചാൽ അടുത്ത ലേല ദിവസത്തിന്റെ തൊട്ടടുത്ത നാൾ മുതൽ ആ പൈസയ്ക്ക് അർഹതയുണ്ടായിരിക്കും. ഒരാൾക്കുപോലും ഇന്നേവരെ അതിൽ മുടക്കം വന്നിട്ടില്ല. അതാണിതിന്റെ വിശ്വാസ്യത.

കെ.എസ്.എഫ്.ഇയിൽ ഡെപ്പോസിറ്റ് ചെയ്താൽ മറ്റേത് ദേശസാത്കൃത ബാങ്കിൽ ലഭിക്കുന്നതിനേക്കാളും പലിശ നൽകും. ഏഴര ശതമാനം പലിശയാണ് നൽകുന്നത്. സീനിയർ സിറ്റിസൺ (56 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക്) ആണെങ്കിൽ എട്ടുശതമാനമാണ് പലിശ.

നടപ്പു സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ 860 കോടിരൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 280 കോടി സമാഹരിച്ചു. 605 കോടിയുടെ ടാർജറ്റ് ഇട്ടുകൊണ്ടാണ് ഭദ്രത സ്മാർട്ട് ചിട്ടി പുരോഗമിക്കുന്നത്. വിവിധ ബ്രാഞ്ചുകളിലായി ആയിരം രൂപ മുതൽ ആറുലക്ഷം രൂപവരെ പ്രതിമാസം അടയ്ക്കാവുന്ന ആയിരം ചിട്ടികളാണ് തുടങ്ങിയിരിക്കുന്നത്. ആർക്കും ചേരാം. ഒരേസമയം നിക്ഷേപവും വായ്പയുമാണെന്നതാണ് ചിട്ടിയുടെ ഗുണം. പത്തുശതമാനം ഗഡുക്കൾ അടച്ചാൽ അമ്പത് ശതമാനം വരെ വായ്പ കൊടുക്കും.

സ്മാർട്ട് ചിട്ടിയിൽ ചേരുന്നവർക്ക് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയോ തത്തുല്യ തുകയ്ക്കുള്ള ഫ്ളാറ്റോ ലഭിക്കും. ഏത് വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. കൂടാതെ 75 ഇലക്ട്രിക് കാറുകളും 100 ഇലക്ട്രിക് സ്കൂട്ടറുകളും സമ്മാനമായി ലഭിക്കും. 15 ലക്ഷം കുടുംബങ്ങളാണ് ഇപ്പോൾ കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരുന്നത്. അത് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ചിട്ടികൾ തുടങ്ങുന്നത്.

അഭിമുഖത്തിന്റ പൂർണരൂപം ഇന്ന് (ഞായർ) രാത്രി 8ന് കൗമുദി ടി.വി സംപ്രേഷണം ചെയ്യും.

സ്മാർട്ട് കിച്ചൺ പദ്ധതി

വീട്ടമ്മമാരെ സഹായിക്കാനുള്ള സ്മാർട്ട് കിച്ചൺ പദ്ധതിക്ക് പുതിയ മാർഗരേഖ തയ്യാറാക്കി വരികയാണെന്ന് കെ.വരദരാജൻ പറഞ്ഞു. ഗൃഹോപകരണങ്ങൾ വാങ്ങി നൽകുകയെന്ന സമീപനം പ്രായോഗികമല്ലാത്തതിനാലാണിത്.

മിനി ചിട്ടിയിലൂടെ ചെറിയ ചിട്ടികൾ ആരംഭിക്കും. തെരുവ് കച്ചവടക്കാർ, തൊഴിലുറപ്പ് പണിക്കുപോകുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ട് ഒരുലക്ഷം മുതൽ 5 ലക്ഷംവരെ തുകയ്ക്കുള്ള ചിട്ടികൾ തുടങ്ങും. കളക്ഷൻ ഏജന്റുമാരെ ഉപയോഗിച്ച് ഡോർ കളക്ഷൻ നടത്തും.

മൈക്രോശാഖകൾ

കെ.എസ്.എഫ്.ഇ മൈക്രോശാഖകളും ആരംഭിക്കും. ആദ്യ മൈക്രോശാഖ കൊല്ലത്ത് ഇരവിപുരത്തായിരിക്കും. ജീവനക്കാരുടെ എണ്ണം കുറവായിരിക്കും. എന്നാൽ, ഉപഭോക്താവിന് എല്ലാ സേവനങ്ങളും ലഭിക്കും. 150 ശാഖകൾ ആരംഭിക്കുമെന്നും വരദരാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KSFE, VARADARAJAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.