ആലപ്പുഴ: കയർഫെഡ് കയർ സംഭരിക്കുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ പറഞ്ഞു.
വെള്ളിയാഴ്ച മാത്രം 23 ലോഡ് കയർ ആലപ്പുഴ റീജിയണൽ ഓഫീസ് വഴി കയർസംഘങ്ങളിൽ നിന്ന് സംഭരിച്ചു. ഇതിൽ 13 ലോഡും ആറാട്ടുപുഴ മേഖലയിൽ നിന്നാണ്.
വില്പന മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതിനാൽ എഴുപതിനായിരത്തോളം ക്വിന്റൽ കയർ വിറ്റഴിക്കാനാവാതെ ഗോഡൗണുകളിൽ സ്‌റ്റോക്കിരിക്കേയായിരുന്നു സംഭരണം. പ്രതിസന്ധിയിലും കയർസംഘങ്ങളെയും തൊഴിലാളികളെയും സഹായിക്കാൻ സ്വന്തമായുള്ള 10 ഗോഡൗണുകൾക്ക് പുറമേ 20 ഗോഡൗണുകൾ വാടകയ്‌ക്കും എടുത്താണ് കയർ സംഭരിച്ചത്. പ്രതിവർഷം ഒന്നരക്കോടിയോളം രൂപയാണ് വാടകച്ചെലവ്. കൂടുതൽ ഗോഡൗണുകൾ വാടകയ്ക്ക് എടുക്കാനും ശ്രമിക്കുന്നു.
കയർഫെഡിന് എതിരെയുള്ള തെറ്റായ ആരോപണം കയർമേഖലയുടെ തകർച്ച പൂർണമാക്കും. കയർവില നിർണയിച്ചത് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ്. സമിതിയിൽ കയർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാന്മാരും കയർമേഖലയിലെ അംഗീകൃത കേന്ദ്ര ട്രേഡ് യൂണിയനുകളായ സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., യു.ടി.യു.സി., ടി.യു.സി.ഐ., ബി.എം.എസ് എന്നിവരുടെ പ്രതിനിധികളും ഉൾപ്പെട്ടിരുന്നു.
കയർ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് ചകിരി വിലക്കുറവിന്റെ അടിസ്ഥാനത്തിൽ ഐകകണ്ഠ്യേനയാണ് കയർവില പുതുക്കി നിശ്ചയിച്ചത്. അതിനാൽ, കയർഫെഡിനെ വിമർശിക്കുന്നത് അസംബന്ധമാണ്. സംഘങ്ങളിൽ നിന്ന് സംഭരിച്ച, വിറ്റഴിക്കപ്പെടാത്ത കയറിന്റെ വില സർക്കാർ സഹായത്തോടെ നൽകുന്നതിന് കയർഫെഡ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിപണിപിടിച്ച് തമിഴ്നാട്
തമിഴ്‌നാട്ടിൽ നിന്നുള്ള യന്ത്രക്കയറിന് സംസ്ഥാനത്തെ കയറിനേക്കാൾ 25 ശതമാനം വിലക്കുറവുണ്ട്. ഇതുവഴി ആഭ്യന്തര മാർക്കറ്റ് തമിഴ്‌നാട് കീഴടക്കി. ചകിരിച്ചോറിന്റെ വിപണിമൂല്യം വർദ്ധിച്ചതിനാലാണ് ചകിരിയും കയറും വിലകുറച്ച് വിൽക്കാൻ തമിഴ്നാടിനാവുന്നത്.
സംസ്ഥാനത്ത് ചകിരിച്ചോർ കിലോയ്ക്ക് പരമാവധി ആറ് രൂപയാണ്. തമിഴ്‌നാട്ടിൽ 20 രൂപയിലധികം കിട്ടും. ചകിരിച്ചോർ കഴുകി ഉണക്കി വിൽക്കാൻ തമിഴ്നാടിന് കഴിയുന്നു. ഇത് കേരളത്തിൽ നടപ്പാക്കാനാവുന്നില്ല. ചകിരിച്ചോർ കഴുകിയാൽ ഊർന്നിറങ്ങുന്ന വെള്ളം കുടിവെള്ള സ്രോതസിനെ മലിനമാക്കുമെന്നതാണ് ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |