SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 AM IST

'ഹെഡ്‌മാഷ്'

vice-president

ന്യൂഡൽഹി:രാജ്യസഭയിൽ പ്രതിപക്ഷത്തെ അച്ചടക്കം പഠിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കണ്ടെത്തിയ ഹെഡ്‌മാഷാണ് ജഗ്‌ദീപ് ധൻകർ എന്ന പുതിയ ഉപരാഷ്‌ട്രപതി.

ഗവർണറുടെ ഭരണഘടനാ അധികാരങ്ങൾ മാത്രം ഉപയോഗിച്ച് മമതാ ബാനർജിയെ ഒതുക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ധൻകറിനെ അവർ ചൂരലുകൊടുത്ത് പശ്ചിമ ബംഗാളിനയച്ചത്. അവിടെ ഭരണം പിടിച്ചില്ലെങ്കിലും ഗവർണർ മമതയുടെ സ്വസ്ഥത നശിപ്പിച്ചു. തുടർന്നാണ് ഗവർണറെ മാറ്റി മമത സർവകലാശാലാ ചാൻസലർ സ്ഥാനം ഏറ്റെടുത്തത്. മമതയ്‌ക്ക് തലവേദനയുണ്ടാക്കാൻ ഡൽഹിയിലുള്ളവർ ആഗ്രഹിച്ചതെല്ലാം അദ്ദേഹം നടപ്പാക്കി. ഈ പ്രകടനം തന്നെയാണ് സംഘപരിവാർ പാരമ്പര്യമില്ലാത്ത ധൻകറിനെ ഉപരാഷ്‌ട്രപതിയാക്കാൻ മോദിയും ഷായും തീരുമാനിക്കാൻ കാരണം.

രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കിത്താനയിൽ 1951 മേയ് 18ന് ജാഠ് കർഷക കുടുംബത്തിലാണ് ധൻകർ ജനിച്ചത്. 1979ൽ അഭിഭാഷകനായി.

ജനതാദളിലെ ജാഠ് നേതാവായിരുന്ന ദേവിലാലാണ് രാഷ്‌ട്രീയ ഗുരു. 1987ൽ ദേവിലാൽ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിപക്ഷ റാലിക്ക് ധൻകർ രാജസ്ഥാനിൽ നിന്ന് 500 വാഹനങ്ങളിൽ ആളുകളെ എത്തിച്ചത് വഴിത്തിരിവായി. ധൻകറിനെ വീട്ടിലേക്ക് വിളിച്ച് 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജുൻജുനു മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം അറിയിച്ചു. കോൺഗ്രസ് കോട്ടയായ ജുൻജുനുവിൽ വിജയിച്ച് ദേശീയ രാഷ്‌ട്രീയത്തിലേക്ക്. പിന്നീട് വി.പി.സിംഗിന്റെ ജനതാദൾ സർക്കാരിൽ ദേവിലാൽ ഉപപ്രധാനമന്ത്രിയും ധൻകർ പാർലമെന്ററി സഹമന്ത്രിയുമായി. 1990ൽ വി.പി.സിംഗുമായി ഉടക്കി പുറത്തായ ദേവിലാലിനോട് കൂറുകാട്ടി ധൻകർ മജിവച്ചു. പിന്നെ ചന്ദ്രശേഖർ സർക്കാരിൽ ദേവിലാൽ ഉപ പ്രധാനമന്ത്രിയായി. ധൻകർ വീണ്ടും പാർലമെന്ററി മന്ത്രി.

ദേവിലാൽ രാഷ്‌ട്രീയത്തിൽ മങ്ങിയതോടെ ധൻകർ ജനതാദൾ വിട്ട് പി.വി. നരസിംഹറാവുവിന്റെ കാലത്ത് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ടിക്കറ്റിൽ അജ്‌മീർ കിഷൻഗഡിൽ ജയിച്ച് രാജസ്ഥാൻ നിയമസഭയിലെത്തി. രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ടിന്റെ സമ്മർദ്ദങ്ങളിൽ വശംകെട്ട ധൻകറിന് ബി.ജെ.പിയിൽ വസുന്ധര രാജെയുമായുള്ള അടുപ്പം തുണയായി. ബി.ജെ.പിയിലെത്താൻ പിന്നെയും സമയമെടുത്തു.

പ്രതിപക്ഷം കൂടുതൽ 'പോരാട്ടവീര്യം' പ്രകടിപ്പിക്കുന്ന രാജ്യസഭയിലെ കാര്യങ്ങൾ പൂർണ നിയന്ത്രണത്തിലാക്കാനാണ് ധൻകറിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യയിൽ ജാഠ് സമുദായത്തിൽ ബി.ജെ.പിയോടുള്ള അതൃപ്‌തി ധൻകറിലൂടെ പരിഹരിക്കുകയും ലക്ഷ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.