കൊച്ചി: ഏഴാം ശമ്പള പരിഷ്‌കരണത്തെ തുടർന്ന് കോളേജ് അദ്ധ്യാപകരുടെ പെൻഷൻ വിതരണത്തിന് കട്ട് ഒഫ് തീയതി ഉൾപ്പെടെ നിശ്ചയിച്ച് സർക്കാർ ഇറക്കിയ ഉത്തരവുകൾ മൂന്നു മാസത്തിനകം പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.വിരമിച്ച കോളേജ് അദ്ധ്യാപകരുടെ പെൻഷൻ വിതരണത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്തി 2021 ഫെബ്രുവരി 25നു നൽകിയ ഉത്തരവും ഡിസംബർ രണ്ടിനു പുറത്തിറക്കിയ തുടർ ഉത്തരവും പുനഃപരിശോധിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. വിരമിച്ച അദ്ധ്യാപകരെ രണ്ടു തട്ടായി തിരിച്ച് പെൻഷൻ വിതരണം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് റിട്ട.കോളേജ് അദ്ധ്യാപകൻ ആലുവ ആലങ്ങാട് സ്വദേശി ഡോ.പി.വി.ശ്രീനിവാസൻ ഉൾപ്പെടെ 850 പേർ നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കിയത്.ഈ തീയതി മുതൽ 2019 ജൂൺ 30 വരെ സർവീസിൽ നിന്ന് വിരമിച്ച കോളേജ് അദ്ധ്യാപകർക്ക് പെൻഷൻ കുടിശിക നൽകിയതായി കണക്കാക്കണമെന്നും അതിനു ശേഷം വിരമിച്ചവർക്ക് പെൻഷൻ കുടിശിക നൽകുമെന്നുമാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്.ഒരു പ്രസക്തിയുമില്ലാത്ത 2019 ജൂൺ 30 എന്ന തീയതി കട്ട് ഒഫ് നിശ്ചയിച്ച് പെൻഷൻകാരെ രണ്ടു തട്ടാക്കി തിരിച്ചത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഹർജിക്കാർ ആവശ്യപ്പെടുന്ന തരത്തിൽ പെൻഷൻ കുടിശിക നൽകുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും കൊവിഡ് മഹാമാരിക്കൊപ്പം പ്രകൃതിദുരന്തങ്ങൾ കൂടി നേരിടേണ്ടി വന്നത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചെന്നും സർക്കാർ വിശദീകരിച്ചു.സാമ്പത്തിക പ്രതിസന്ധി മറ്റൊരു വിഭാഗത്തിനും ചുമത്താതെ പെൻഷൻകാരുടെ ചുമലിൽ മാത്രം വയ്ക്കുകയാണെന്നും ജീവിത സായാഹ്നത്തിലെത്തിയ ഇക്കൂട്ടർക്കുള്ള സാമ്പത്തിക പിന്തുണ കുറയ്ക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |