തൃശൂർ: 'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശം ഉയർത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിദ്ധ്യമാർന്ന ഗ്രാമ വ്യവസായ ഉൽപന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേൽക്കാനൊരുങ്ങി ഖാദി ബോർഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന 'ഓണം ഖാദി മേള 2022' ജില്ലാതല ഉദ്ഘാടനം ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. ഖാദി തൊഴിലാളികൾക്ക് പ്രോത്സാഹനം നൽകാൻ പുതിയ പദ്ധതി വേണമെന്ന് മന്ത്രി പറഞ്ഞു. കൈത്തറി ഉൽപന്നങ്ങൾക്ക് ന്യായമായ വിലയും തൊഴിലാളികൾക്ക് ലാഭവും കിട്ടണം. തൊഴിലാളികൾക്ക് പ്രോത്സാഹനം നൽകി അവരെ ഈ മേഖലയിൽ തന്നെ പിടിച്ചുനിർത്താനായി പുതിയ സംരംഭം ആരംഭിക്കാനുള്ള ശ്രമവും ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ഖാദിത്തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം കുടിശ്ശിക ഉൾപ്പെടെ ഓണത്തിന് മുമ്പ് നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. മേളയുടെ ആദ്യ വിൽപനയും സമ്മാന കൂപ്പൺ വിതരണവും അദ്ദേഹം നിർവഹിച്ചു.
സെപ്റ്റംബർ 7 വരെ 30 ശതമാനം റിബേറ്റ്
ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രമെന്ന സർക്കാർ ഉത്തരവ് ഖാദി മേഖലയ്ക്ക് വരുത്തിയ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് കൂടുതൽ കരുത്തോടെ ഖാദി വിപണിയിലെത്തുന്നത്. പട്ടുസാരികൾ, കോട്ടൺ സാരികൾ, ചുരിദാർ ടോപ്പുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കാവി മുണ്ടുകൾ, ഡബിൾ മുണ്ടുകൾ, തോർത്തുകൾ, ചവിട്ടികൾ, പഞ്ഞി കിടക്കകൾ, തലയിണകൾ എന്നിവയ്ക്ക് പുറമെ പ്രകൃതിദത്തമായ തേൻ, എള്ളെണ്ണ, സ്റ്റാർച്ച് മുതലായ ഉൽപന്നങ്ങളും ലഭ്യമാണ്. ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ഷോറൂമുകളിൽ നിന്നും ഉൽപന്നം ലഭിക്കും. ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്റ്റംബർ 7 വരെ ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം ഗവ.റിബേറ്റ് ഉണ്ടായിരിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ്, ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ പ്രസിഡന്റ് സി.ബി.ഗീത, ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസർ എസ്.സജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |