തുറവൂർ: മയക്കു ഗുളികകളുമായി ബൈക്കിലെത്തിയ യുവാവിനെയും യുവതിയേയും എക്‌സൈസ് പിടികൂടി. എറണാകുളം മണക്കുന്നം കൊച്ചുപറമ്പിൽ വിഷ്ണു (25), തിരുവാങ്കുളം പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (18) എന്നിവരാണ് കുത്തിയതോട് റേഞ്ച് ഇൻസ്‌പെക്ടർ പി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 ന് തുറവൂർ ജംഗ്ഷനിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവർ കുടുങ്ങിയത് . മാനസികരോഗത്തിന് ചികിത്സയിലുള്ളവരുടെ ചീട്ട് ഉപയോഗിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വൻതോതിൽ ഇവർ ഗുകളികകൾ വാങ്ങിയിരുന്നതായി എക്‌സൈസ് പറഞ്ഞു.
എക്‌സൈസിന്റെ വാഹനം വരുന്നത് കണ്ടയുടനെ തുറവൂരിലെ ഒരു മെഡിക്കൽ ഷോപ്പിന് മുന്നിൽ ബൈക്കുമായി നിൽക്കുകയായിരുന്ന വിഷ്ണുവും സൂര്യപ്രഭയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 50 മയക്ക് ഗുളികകൾ കണ്ടെടുത്തു. ഇവർ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ ഓംകാർ നാഥ്, സിവിൽ ഓഫീസർമാരായ ഷെഫീഖ്, ബിനു, ഡ്രൈവർ സന്തോഷ്, വനിതാ സി.ഇ.ഒ റംഷി അറയ്ക്കൽ, റഹിം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |