കോഴിക്കോട്: പന്തീരാങ്കാവ് റോഡിലെ കുഴിയിൽ വീണ് അപകടം. ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ ഇരുചക്രവാഹനം രണ്ടായി പിളർന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡിലുണ്ടായ അപകടത്തിൽ യാത്രക്കാരൻ രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാർ സഞ്ചരിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്. മറ്റൊരു ഇരുചക്ര വാഹനവും അപകടത്തിൽപ്പെട്ടു. ഈ ബെെക്കിനും കേടുപാടുകൾ സംഭവിച്ചു.
റോഡിന് കുറുകെയുള്ള ഈ കിടങ്ങിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. അപകടങ്ങൾ ഇവിടെ പതിവായതോടെ മിനി ബസ് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചിരുന്നു. മഴ ശക്തമായതോടെ കുഴിയുടെ ആഴം വർദ്ധിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയാണ് ജൽ ജീവൻ മിഷൻ. റോഡിലെ കുഴിയ്‌ക്ക് പുറമെ നികത്താനായി ഇട്ട കരിങ്കല്ലുകളും അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.
കേരളത്തിൽ മഴ കനത്തതോടെ റോഡപകടങ്ങൾ കൂടുകയാണ്. അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ച സംഭവം വൻ പ്രതിഷേധത്തിന് കാരണമായിത്തീർന്നിരുന്നു.
വെള്ളിയാഴ്‌ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തിൽപ്പെട്ടത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ ഹാഷിമാണ് (52) മരിച്ചത്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |