പേശികളും, ഗ്രന്ഥികളും, രക്തക്കുഴലുമെല്ലാം തൊലിക്ക് മുകളിൽ വിവിധ വർണങ്ങൾ ഉപയോഗിച്ച് വരയ്ക്കാൻ തയ്യാറാണോ? തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. റോസ് സേവ്യർ ക്ലാസിലെത്തിയ വിദ്യാർത്ഥികളോട് ചോദിച്ചു. ആദ്യം കുട്ടികളൊന്ന് ആശ്ചര്യപ്പെട്ടു. ചിത്രം വരയ്ക്കുന്ന രീതി വിവരിച്ചപ്പോൾ എല്ലാവർക്കും കൗതുകമായി. സിലബസിലെ ഏറ്റവും പ്രയാസമേറിയ അനാട്ടമി ക്ളാസ് അനായാസമാക്കാൻ ഡോ. റോസ് സേവ്യറിന്റെ മനസിലുദിച്ചതായിരുന്നു ഈ ആശയം. സംഭവം ഇപ്പോൾ സൂപ്പർ ഹിറ്റാണ്. വരയ്ക്കൊടുവിൽ രൂപപ്പെടുന്ന ശരീര ഭാഗങ്ങളുടെ ത്രിമാന രൂപമാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്.
എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് അനാട്ടമി എളുപ്പത്തിൽ മനസിലാക്കാൻ ലെക്ച്ചർ ക്ലാസുകളുമായാണ് ഡോ. റോസ് സേവ്യർ യു ട്യൂബ് ചാനൽ ആരംഭിക്കുന്നത്. ക്ലാസിന്റെ രീതികളും പഠനം രസകരമാക്കാനുള്ള മാർഗങ്ങളും വിദ്യാർത്ഥികൾ നെഞ്ചേറ്റിയതോടെ ചാനലും ക്ലിക്കായി.
പൊതുവെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആർട്സ് ഫെസ്റ്റിന് പുറമേ മറ്റൊരു തരത്തിലുമുള്ള കലാവാസനകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കാറില്ല. ഇങ്ങനെയൊരു ആശയം വന്നപ്പോൾ വിദ്യാർത്ഥികളും മികച്ച രീതിയിൽ പ്രതികരിച്ചു. അങ്ങനെയാണ് ഇന്ത്യയിലെ എല്ലാ മെഡിക്കൽ കോളേജുകളെയും പങ്കെടുപ്പിച്ച് ദേശീയതലത്തിൽ മത്സരം സംഘടിപ്പിച്ചത്. അനാസ്‌കൾട്ട് 2022 എന്ന പേരിൽ നടത്തിയ ഫെസ്റ്റിൽ രാജ്യത്തെ എഴുപതോളം മെഡിക്കൽ കോളജുകളാണ് പങ്കെടുത്തത്.
ആദ്യം ശരീരത്തിൽ ചിത്രം വരയ്ക്കുന്ന പരിപാടി മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് ക്വിസ് മത്സരവും മോഡൽ നിർമ്മാണവും ഉൾപ്പെടുത്തി. എല്ലാത്തിനും വിവിധ പേരുകളും നൽകി. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച ഇവന്റിൽ ശരീരത്തിൽ പെയിന്റിംഗ് നടത്തുന്ന എക്കോർഷെയാണ് ആദ്യത്തേത്. മൂന്ന് പേർ അടങ്ങുന്നതാണ് പെയിന്റിംഗ് ടീം. ടീമംഗങ്ങളിൽ ഒരാൾ മോഡലാകും. മറ്റ് രണ്ട് പേർ ചിത്രം വരയ്ക്കും. ഫാബ്രിക്, അക്രിലിക് പെയിന്റ് ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത്. ചിത്രം വരച്ചുതീർക്കാൻ നിശ്ചിത സമയവുമുണ്ടാകും. ശരീരത്തിലെ ഓരോ ഭാഗങ്ങളുടെയും മോഡൽ നിർമ്മിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു മാഗ്‌നം ഓപസ്. കളിമണ്ണ്, ചാർട്ട്, ക്യാൻവാസ് തുടങ്ങിയ മാദ്ധ്യമങ്ങളിലായിരുന്നു മോഡലിംഗ് നടത്തിയത്. ഇത് ശ്രദ്ധ ആർജ്ജിച്ചതോടെ ലൈഫ് ഇൻ ദി വോംബ് അനാട്ടമി ക്ലബ്ബ് എന്ന അസോസിയേഷനും രൂപീകരിച്ചു. അസോസിയേഷൻ നേതൃത്വത്തിൽ എല്ലാ വർഷവും അനാസ്‌കൾട്ട് സംഘടിപ്പിക്കുമെന്ന് 2019ൽ കേന്ദ്ര സർക്കാർ നടത്തിയ ഡി.എൻ.ബി അനാട്ടമി പരീക്ഷയിൽ ഗോൾഡ് മെഡൽ വിന്നറായ ഡോ. റോസ് സേവ്യർ പറഞ്ഞു.
എന്തുകൊണ്ട് ചിത്രംവര?
ശരീരത്തിന്റെ ആന്തരിക ഘടന( അനാട്ടമി)യാണ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് എപ്പോഴും ബാലികേറാമലയായി പറയപ്പെടുന്നത്. അതിനായി ഓരോ ഭാഗങ്ങളും പ്രത്യേകം വരച്ചു പഠിക്കേണ്ടതുണ്ട്. ചിത്രം വരച്ച് പഠിക്കുമ്പോൾ മനസിലേക്ക് കൂടുതൽ ആഴത്തിൽ പതിയും. ഈ പഠനം രസകരമാക്കാനാണ് ബോഡി ആർട്ട് എന്ന ആശയത്തിലേക്കെത്തിയതെന്ന് ഡോ റോസ് സേവ്യർ പറയുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |