കാഞ്ഞങ്ങാട്: റിട്ട. പ്രിൻസിപ്പൽ നിട്ടടുക്കത്തെ ജോർജ് മാമന്റെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് ഉൾപ്പെടെ മോഷ്ടിച്ച കേസിലെ പ്രതികളെ ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറം കൊട്രച്ചാലിലെ പി. സതീശൻ(48), ഹരിപുരം പെരളത്തെ എ.വി ശശി (49), മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു(30) എന്നിവരെയാണ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ്ഗ് സി.ഐ കെ.പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
ഇവരിൽ മനു മാസങ്ങൾക്ക് മുൻപ് നയാബസാറിൽ നിന്ന് ലക്ഷങ്ങളുടെ മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ്. ജോർജ്ജ് മാമനും കുടുംബവും കഴിഞ്ഞ മാസം 13ന് വീടുപൂട്ടി തൊടുപുഴയിലെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയിൽ വീട് വൃത്തിയാക്കാനായി എത്തിയ സ്ത്രീയാണ് വീടിന്റെ പിൻവാതിൽ സംശയാസ്പദമായ രീതിയിൽ തുറന്നു കിടക്കുന്നതായി കണ്ടത്. അവർ വിവരമറിയിച്ചതനുസരിച്ച് ജോർജ്ജ് മാമൻ നാട്ടിലെത്തുകയും ഹൊസ്ദുർഗ് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മറ്റ് കേസുകളിൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |