കൊച്ചി: ഡീസൽ ക്ഷാമം ജില്ലയിലെ കെ.എസ് .ആർ.ടി. ബസ് സർവീസുകളെ സാരമായി ബാധിക്കുന്നു. ഇന്നലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള 80 സർവീസുകൾ റദ്ദുചെയ്തു. എറണാകുളം ഡിപ്പോയിൽ മാത്രമാണ് ഇതുവരെ പ്രതിസന്ധി ബാധിക്കാത്തത്. ആലുവ, പിറവം, പെരുമ്പാവൂർ, അങ്കമാലി, പറവൂർ, കോതമംഗംലം, കൂത്താട്ടുകുളം, മൂവാറ്റുപുഴ ഡിപ്പോകളിൽ ഡീസൽക്ഷാമം രൂക്ഷം. ആലുവയിൽ ആകെയുള്ള 44 ൽ 25 ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. 19 എണ്ണം റദ്ദുചെയ്തു. ശനിയാഴ്ച 12 ഉം വെള്ളിയാഴ്ച 2 സർവീസും റദ്ദാക്കിയിരുന്നു. പെരുമ്പാവൂർ ആകെ 30 ൽ 28 എണ്ണവും സർവീസ് നടത്തി. ശനിയാഴ്ച 5 ഉം വെള്ളിയാഴ്ച 2 ബസും സർവീസ് മുടക്കിയിരുന്നു. നിലവിൽ ഇന്ധനം സ്റ്റോക്ക് ഇല്ല. നാളെ ഉച്ചവരെ ഓടനുള്ളത് ബസുകളിൽ നിറച്ചിട്ടുണ്ട്. അതുകഴിഞ്ഞാൽ സ്വകാര്യ പമ്പുകളെ ആശ്രയിക്കാനാണ് നിർദ്ദേശം.
എം.സി റോഡിലെ പ്രധാന ബസ് സ്റ്റേഷനായ അങ്കമാലിയിൽ 50 ശതമാനം സർവ്വീസുകൾ ഇന്നലെ റദ്ദുചെയ്തു. ആകെയുള്ള 36ൽ 18 എണ്ണം മാത്രമാണ് ഓടിയത്. ഇവിടെയും ഡീസൽ സ്റ്റോക്കില്ല. പിറവത്ത് 19 പറവൂർ ഡിപ്പോയിൽ 4 കോതമംഗലത്ത് 10 സർവീസും ഇന്നലെ റദ്ദുചെയ്തു. പറവൂർ 40 സർവീസുകളാണ് ആകെയുള്ളത്. ശനിയാഴ്ച ഇവിടുത്തെ 14 ഓർഡിനറി ബസുകൾ റദ്ദാക്കിയിരുന്നു. കോതമംഗലത്ത് 38 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇവിടെയും ഡീസൽ സ്റ്റോക്കില്ല. കൂത്താട്ടുകുളത്ത് കെ.എസ്.ആർ.ടി.സി ക്ക് സ്വന്തം പമ്പ് ഇല്ലാത്തതുകൊണ്ട് പുറത്തുനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. എങ്കിലും ഇന്നലെ 3 സർവീസുകൾ റദ്ദുചെയ്തിരുന്നു. 53 സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന മൂവാറ്റുപുഴയിലും സ്ഥിതി ആശാവഹമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |