ന്യൂഡൽഹി: ശാസ്ത്രജ്ഞരുടെ സംഘടനയായ സി.എസ്.ഐ.ആർ തലപ്പത്ത് ചരിത്രത്തിലാദ്യമായി വനിതയെത്തി.
രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ ഒരു കൺസോർഷ്യത്തെ നയിക്കുന്ന കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഡയറക്ടർ ജനറലായി മുതിർന്ന ശാസ്ത്രജ്ഞയായ ഡോ. നല്ലതമ്പി കലൈ ശെൽവിയെ നിയമിച്ചു. കഴിഞ്ഞ ഏപ്രിലിൽ വിരമിച്ച ശേഖർ മണ്ടെയുടെ പിൻഗാമിയായാണ് നിയമനം. രണ്ട് വർഷമാണ് കാലാവധി. സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെൽവി ചുമതലയേൽക്കും.
രാജ്യത്തെ ശാസ്ത്രഗവേഷണത്തെയും വ്യവസായത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമിതിയാണ് സി.എസ്.ഐ.ആർ. 3500 ലധികം ശാസ്ത്രജ്ഞരും 4350 അനുബന്ധ ജീവനക്കാരും സാങ്കേതിക പ്രവർത്തകരും 38 ഗവേഷണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നു. ലിഥിയം അയൺ ബാറ്ററികളുടെ മേഖലയിലെ പ്രവർത്തനത്തിന് പ്രശസ്തയായ കലൈശെൽവി ഇപ്പോൾ തമിഴ്നാട്ടിലെ കാരൈക്കുടിയിലുള്ള സി.എസ്.ഐ.ആർ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്. തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം സ്വദേശിയാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇലക്ട്രോ കെമിക്കൽ പവർ സിസ്റ്റത്തിലാണ് കലൈശെൽവിയുടെ ഗവേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |