സി.പി.ഐയുടെ തദ്ദേശ സീറ്റുകൾ പിടിച്ചെടുത്തെന്നും കോട്ടയം ജില്ലാ സമ്മേളന റിപ്പോർട്ട്
കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിന് മുമ്പ് തന്നെ ജോസ് കെ.മാണി വിഭാഗം സി.പി.എമ്മുമായി രഹസ്യ ബന്ധം ആരംഭിച്ചിരുന്നതായി ഏറ്റുമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ വിമർശനം.
തദ്ദേശ തിരഞ്ഞെടുപ്പിലടക്കം സി.പി.ഐയുടെ സീറ്റുകൾ സി.പി.എമ്മിന്റെ പിന്തുണയോടെ കേരളാ കോൺഗ്രസ് കവർന്നു. സി.പി.എമ്മിലെ ചില മന്ത്രിമാർ ബൂർഷ്വാ പാർട്ടിയിലേത് പോലെയാണ് പ്രവർത്തിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്താണ് എൽ.ഡി.എഫിനൊപ്പം കേരളാ കോൺഗ്രസ് -എം ചേർന്നതെങ്കിലും, ജില്ലയിൽ അതിനു മുമ്പേ സി.പി.എമ്മുമായി രഹസ്യ ബന്ധം ആരംഭിച്ചു. സി.പി.ഐയുടെ അർഹിക്കുന്ന സീറ്റുകൾ അവർ പിടിച്ചെടുത്തു. ചില ഘട്ടങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കേണ്ട സാഹചര്യമുണ്ടായി. പ്രാദേശിക തലങ്ങളിലും അവഗണനയും ഒറ്റപ്പെടുത്തലും നേരിടുകയാണ്. സിൽവർലൈൻ സാവകാശം നടപ്പാക്കേണ്ടതിന് പകരം അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് നടപ്പാക്കുമെന്ന നിലപാടാണ് പദ്ധതിക്കെതിരായി തിരിയാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.
തുടർ ഭരണം ചില വ്യക്തികളുടെ മാത്രം കഴിവു കൊണ്ടാണെന്ന ധാരണയിലുള്ള പ്രവർത്തനങ്ങൾ രണ്ടാമൂഴ സർക്കാരിന്റെ പല നടപടികളിലുമുണ്ടാകുന്നുണ്ട്. രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ ഒരിടത്തു പോലും എൽ.ഡി.എഫെന്ന് ഇല്ലായിരുന്നു. പല പരിപാടികളിലും ഘടക കക്ഷികൾക്ക് ന്യായമായ പരിഗണന ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |