ജില്ലയിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യത, ജാഗ്രത നിർദ്ദേശം
ആലപ്പുഴ: കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ഇന്ന് രാവിലെ തുറക്കുന്നതോടെ ജില്ലയിൽ പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് വീണ്ടും ഉയരും. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ജാഗ്രതാ നിർദ്ദേശം.
ലീഡിംഗ് ചാനലിലെ ആഴക്കുറവ് മൂലം കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുകിയിറങ്ങാൻ താമസമുണ്ടാകും. ഡാം തുറക്കുന്നതോടെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, തിരുവൻവണ്ടൂർ, പാണ്ടനാട്, ബുധനൂർ, മാന്നാർ, തലവടി, എടത്വ, ചെന്നിത്തല തൃപ്പെരുന്തുറ, പള്ളിപ്പാട്, ഹരിപ്പാട് മുൻസിപ്പാലിറ്റി, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ സൗത്ത്, വീയപുരം തുടങ്ങിയ മേഖലകളിലേക്ക് വെള്ളമെത്താൻ സാദ്ധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുള്ളത്. ജലനിരപ്പ് കൂടുതലായി ഉയരാൻ ഇടയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സമയബന്ധിതമായി ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ഈ മേഖലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പൊലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും സേവനം ഉറപ്പാക്കുകയും ചെയ്തു. അവശ്യ ഘട്ടമുണ്ടായാൽ പ്രയോജനപ്പെടുത്താൻ എൻ.ഡി.ആർ.എഫിനെ വിന്യസിച്ചു.
# ദുരിതാശ്വാസ ക്യാമ്പിൽ 2058 പേർ
ജില്ലയിൽ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയവരുടെ എണ്ണം രണ്ടായിരം കടന്നു. ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ഇന്നലെ വൈകിട്ടു വരെ 48 ക്യാമ്പുകളിലായി 593 കുടുംബങ്ങളിലെ 2058 പേരെയാണ് മാറ്റി പാർപ്പിച്ചത്. ഇതിൽ മൂന്ന് ഗർഭിണികളുമുണ്ട്. കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലായി 67 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ തുറന്നു. ജില്ലയിൽ ഇന്നലെ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു.
# കുട്ടനാട് താലൂക്കിൽ വിദ്യാലയങ്ങൾക്ക് അവധി
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ വി.ആർ. കൃഷ്ണതേജ ഇന്ന് അവധി പ്രഖ്യാപിച്ചു.
# ജില്ലയിൽ മുൻകരുതലിൽ
കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ വെള്ളം ഒഴുകി എത്താൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ സംവിധാനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ക്രമീകരണങ്ങൾ വിലയിരുത്തി.
ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ. സി. ഏബ്രഹാം, ഫയർഫോഴ്സ്, ഫിഷറീസ്, തദ്ദേശ സ്വയംഭരണം വകുപ്പുകൾ എന്നിവയുടെ ജില്ലാ മേധാവികൾ, ചെങ്ങന്നൂർ, കുട്ടനാട് തഹസിൽദാർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |