ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും ശക്തമായ ജനകീയമുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. 1942 ആഗസ്റ്റ് 8 ന് മുംബയ്യിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്റുവാണ് ക്വിറ്റ് ഇന്ത്യ" സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന പ്രമേയം സർദാർ വല്ലഭായി പട്ടേൽ പിന്താങ്ങി. ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് നടന്ന സമ്മേളനത്തിൽ മൗലാന അബ്ദുൾ കലാം ആസാദായിരുന്നു അദ്ധ്യക്ഷൻ.
ഇതേ സമ്മേളനത്തിലാണ് ഗാന്ധിജി 'ജീവിക്കുക, അല്ലെങ്കിൽ മരിക്കുക" (Do or Die) എന്ന ആഹ്വാനം നടത്തിയത്. ഈ സമ്മേളനം കഴിയുന്നതിന് മുമ്പ് തന്നെ ഗാന്ധിജിയും നെഹ്റുവും പട്ടേലുമുൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായി. അടുത്തദിവസം രാവിലെ തന്നെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. വാർത്താവിനിമയം, ഗതാഗതമെല്ലാം തടസപ്പെട്ടു. ഈ ദിവസത്തിന്റെ ഓർമ്മയാണ് ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്.
പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായതോടെ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച് ഗൊവാലിയ ടാങ്ക് മൈതാനത്തു ത്രിവർണ പതാക ഉയർത്തിയത് അരുണ അസഫലിയാണ്. പിന്നീടു നടന്ന സമ്മേളനം നിയന്ത്രിച്ചതും അരുണയാണ്. 'ക്വിറ്റ് ഇന്ത്യ സമരനായിക" എന്നാണ് അരുണ ആസഫ് അലി അറിയപ്പെടുന്നത്.
അവിഭക്ത പഞ്ചാബിലെ കാൽക്ക (ഇപ്പോൾ ഹരിയാനയിൽ) യിലെ ഒരു ബംഗാളി കുടുംബത്തിൽ 1909 ജൂലായ് 16 നാണ് അരുണ ജനിച്ചത്. ലാഹോർ, നൈനിറ്റാൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനശേഷം കൊൽക്കത്തയിലെ ഗോപാലകൃഷ്ണ ഗോഖലെ സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. കോൺഗ്രസ് നേതാവായിരുന്ന ആസഫ് അലിയുമായുള്ള വിവാഹശേഷമാണ് അരുണ കോൺഗ്രസ് പ്രവർത്തകയായത്. ഉപ്പുസത്യാഗ്രഹസമയത്ത് പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തു.തിഹാർ ജയിലിലായിരിക്കുമ്പോൾ 1932 ൽ രാഷ്ട്രീയ തടവുകാരോടുള്ള ജയിൽ ജീവനക്കാരുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് സമരം നടത്തി. അരുണയെ പിന്നീട് അംബാലയിലെ ജയിലിലേക്ക് മാറ്റി.
1942 ആഗസ്ത് 8-ന് ക്വിറ്റ് ഇന്ത്യ പ്രമേയം പാസായതോടെ പ്രധാനനേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു. അടുത്തദിവസം നടന്ന സമ്മേളനത്തിൽ അരുണ അദ്ധ്യക്ഷതവഹിച്ചു. അരുണ പതാക ഉയർത്തിയതു കൊണ്ട് ബ്രിട്ടീഷുകാർ അറസ്റ്റ് പുറപ്പെടുവിച്ചപ്പോൾ അരുണ ഒളിവിൽ പോയി. ആ സമയത്തും റാം മനോഹർ ലോഹ്യക്കൊപ്പം ഇൻക്വിലാബ് എന്ന മാസിക പുറത്തിറക്കുന്നതിന് സഹായിച്ചു. തീപ്പൊരി നേതാവായിരുന്ന അരുണയെ പിടികൂടിയാൽ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. 1946 ൽ തന്റെ പേരിലുള്ള വാറൻഡ് പിൻവലിച്ചതിനുശേഷം മാത്രമാണ് അവർ പുറത്തു വന്നത്. 1948-ൽ അവർ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു.
പിന്നീട് 1950 കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. 1954 കാലത്ത് സിപിഐയുടെ വനിതാ വിഭാഗമായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1956 ൽ അരുണ പാർട്ടി വിട്ടു.1958 ൽ ഡൽഹിയുടെ ആദ്യ മേയറായി. ദി പാട്രിയോട് എന്ന പേരിൽ ഒരു ദിനപത്രവും വാരികയും ആരംഭിച്ചു. 1964 ൽ അരുണ കോൺഗ്രസിൽ തിരിച്ചെത്തി. 1996 ജൂലായ് 29-ന് 87ാം വയസിലായിരുന്നു അന്ത്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |