ന്യൂഡൽഹി: അവശ്യസാധനങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നും സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര നികുതിയിലെ സംസ്ഥാനത്തിന്റെ വിഹിതം വർദ്ധിപ്പിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ ആവശ്യപ്പെട്ടു. പുതിയ നികുതി സംവിധാനം നടപ്പിലായപ്പോൾ സംസ്ഥാനങ്ങൾക്ക് വരുമാനം കുറയുകയാണെന്നും സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് നീട്ടണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
കൽക്കരിയുപ്പെടെയുള്ള പ്രധാന ധാതുക്കളുടെ റോയൽറ്റി നിരക്ക് പരിഷ്ക്കരിക്കണം. 2004 നവംബർ മുതൽ നാഷണൽ പെൻഷൻ സിസ്റ്റത്തിലേക്ക് സംസ്ഥാന സർക്കാർ നിക്ഷേപിച്ച പണം ജീവനക്കാരുടെ താല്പര്യങ്ങൾക്കനുസൃതമായി തിരികെ നൽകണമെന്നും ബഘേൽ പറഞ്ഞു.
കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന തർക്കത്തിൽ നിതി ആയോഗിന് ഒരു ഓംബുഡ്സ്‌മാനെപ്പോലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. കേന്ദ്രസർക്കാരിന് കീഴിലുള്ള ടെലികോം, റെയിൽവെ, ബാങ്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഒഡിഷ അവഗണിക്കപ്പെടുകയാണ്. അത് കൊണ്ട് ഒഡിഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും നവീൻ പട്നായിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |