കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റർനാഷണൽ കയാക്കിംഗ് മത്സരത്തിന്റെ പ്രചരണാർത്ഥം നടത്തിയ സൈക്കിൾ സവാരി ആവേശമായി. മാനാഞ്ചിറയിൽനിന്നും ആരംഭിച്ച സവാരി ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു. സവാരിയിൽ 70 പേരടങ്ങുന്ന താരങ്ങൾ പങ്കെടുത്തു. പുലിക്കയത്ത് സൈക്കിൾ സവാരിയെ ലിന്റോ ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൻ ജനാവലിയുടെയും വാദ്യഘോഷ അകമ്പടിയോടും കൂടിയായിരുന്നു സ്വീകരണം. ചടങ്ങിൽ സൈക്ലിംഗ് നടത്തിയവർക്ക് എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കയാക്കിംഗ് മാതൃക പ്രദർശനവും റിവർ റാഫ്റ്റിംഗ് കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷനുമായി ചേർന്നാണ് അന്തർദേശീയ കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാർ റിവർ ഫെസ്റ്റിവൽ എന്ന പേരിൽ തുഷാരഗിരിയിൽ വെച്ചാണ് മത്സരം. കയാക്കിംഗിൽ പുലിക്കയം സ്റ്റാർട്ടിംഗ് പോയിന്റും ഇലന്തുകടവ് എൻഡിംഗ് പോയിന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. അന്തർദേശീയ കയാക്കർമാരും ദേശീയ കയാക്കർമാരും മത്സരത്തിൽ പങ്കെടുക്കും.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളികാട്ടിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, സാഹസിക ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, സംഘാടക സമിതി അംഗം പോൾസൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |