ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ ഘട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് തീരുമാനങ്ങൾ എടുത്തത് രാജ്യത്തെ ഫെഡറൽ സംവിധാനം മികച്ചതായതുകൊണ്ടാണെന്നും പകച്ചുനിന്ന ലോകരാജ്യങ്ങൾക്ക് മാതൃകയാവാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വികസ്വര രാജ്യങ്ങൾ ഇന്ത്യയെ ഗ്ലോബൽ ലീഡറായി കാണാനും ഇതു വഴിയൊരുക്കി.
2019 ജൂലായ്ക്കുശേഷം മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും അടക്കം നേരിട്ട് പങ്കെടുക്കുന്ന നിതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രീയ ഭേദമന്യേ സഹകരിച്ച് പൊതുവായ സേവനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സംസ്ഥാന സർക്കാരുകൾക്കാണ് ഇതിന്റെ ക്രെഡിറ്റ്. ഡൽഹി മാത്രമല്ല ഇന്ത്യയെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും അടങ്ങിയതാണ് ഇന്ത്യയെന്നും ലോകത്തെ ബോധ്യപ്പെടുത്താനുള്ള അതുല്യമായ അവസരമാണ് 2023 ൽ ഇന്ത്യയിൽ നടക്കുന്ന ജി- 20 പ്രസിഡൻസിയെന്ന് പ്രധാനമന്ത്രി ചൂണ്ടികാട്ടി. സ്വതന്ത്ര ഇന്ത്യയുടെ 75-ാമത് വർഷത്തിൽ ഇതാദ്യമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ഒരു സ്ഥലത്ത് മൂന്ന് ദിവസമായി യോഗം ചേർന്ന് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തത് നിതി ആയോഗിന്റെ അജണ്ട കൂടുതൽ ഫലപ്രദമാക്കാൻ സഹായകരമായി. ജി.എസ്.ടി കളക്ഷൻ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമമുണ്ടാകണം. നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നതിനും ഇത് നിർണ്ണായകമാണ്.
ധനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവർണർമാരും യോഗത്തിൽ പങ്കെടുത്തു. ബിഹാർ മുഖ്യമന്ത്രി നീതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |