ജനത്തെ വലയ്ക്കാതിരിക്കാൻ ക്രമീകരണം
തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രവൃത്തി ദിനമായ ഇന്ന് പരമാവധി ബസുകൾ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി
കുടിശിക വർദ്ധിച്ചതിനെ തുടർന്ന് എണ്ണകമ്പനികൾ ഡീസൽ വിതരണം നിറുത്തിവച്ച സാഹചര്യത്തിൽ സ്വകാര്യപമ്പുകളിൽ നിന്നും ഡീസൽ നിറയ്ക്കണമെന്ന് ശനിയാഴ്ച രാത്രി തന്നെ ഡിപ്പോകൾക്ക് മാനേജ്മെന്റ് നിർദേശം നൽകിയിരുന്നു. ദീർഘദൂരബസുകൾ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന കർശന നിർദേശം ഇന്നലെയും നൽകി. പ്രതിദിന വരുമാനത്തിൽ നിന്നും ഡീസൽ നിറയ്ക്കാനാണ് നിർദേശം
. ദീർഘദൂര ബസുകൾ കൂടുതലുള്ള തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് മുതലുള്ള ദീർഘദൂര ബസുകൾ മുടങ്ങാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഞാറാഴ്ചകളിൽ യാത്രക്കാർ കുറവായതിനാൽ പതിവ് റദ്ദാക്കലല്ലാതെ മറ്റു ബസുകളൊന്നും മുടങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
1560 ഷെഡ്യൂളുകളുള്ള ദക്ഷിണമേഖലയിൽ ഇന്നലെ 886 എണ്ണം നിരത്തിൽ ഇറങ്ങി. ഇതിൽ 521 ഓർഡിനറി ബസുകളുമുണ്ടായിരുന്നു. മദ്ധ്യമേഖലയിൽ . ഇന്ധന പ്രതിസന്ധി ഉണ്ടായിട്ടും 797 ബസുകൾ ഓടി. വടക്കൻ മേഖലയിൽ 30 ശതമാനം ബസുകളും.
പുറമെ നിന്നും ഡീസൽ നിറയ്ക്കാൻ അനുമതി നൽകിയതോടെ പ്രതിദിന കളക്ഷൻ ബാങ്കിൽ അടയ്ക്കുന്നതിൽ കുറവ് വന്നിട്ടുണ്ട്. ഇതിൽ നിന്നാണ് കൺസോർഷ്യം വായ്പ അടച്ചിരുന്നത്. ദിവസം മൂന്നു കോടി രൂപയ്ക്കടുത്ത് ഡീസലിന് വേണം. സർക്കാർ അനുവദിച്ച 20 കോടി രൂപ ബുധനാഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എണ്ണക്കമ്പനികൾക്ക് നിലവിലുള്ള 13 കോടി രൂപ കുടിശ്ശിക ഇതുപയോഗിച്ച് തീർക്കാനാണ് നീക്കം.
രണ്ടു ദിവസത്തെ തിരിച്ചടവ് ഇന്ന് പിടിക്കും. ബാങ്കിൽ ആവശ്യത്തിന് പണമില്ലെങ്കിൽ പലിശ വീണ്ടും വർദ്ധിക്കും.
ഇലക്ട്രിക് ബസുകൾ ഉപേക്ഷിച്ചത്
നഷ്ടമായതിനാൽ: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഫെയിം 2 പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച 250 ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാതിരുന്നത് ഉയർന്ന നിരക്ക് കാരണമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
പദ്ധതി പ്രകാരം ബസ്സുകൾ സംസ്ഥാനത്തിന് ലഭിക്കുന്നത് വെറ്റ് ലീസ് വ്യവസ്ഥയിലാണ്. 12 വർഷക്കാലത്തേക്ക് 9.1 ലക്ഷം കിലോമീറ്റർ ഓടിയാൽ 55 ലക്ഷം രൂപ വരെ ഒരു ബസിന് സബ്സിഡി ലഭിക്കും . തിരുവനന്തപുരത്തും, എറണാകുളത്തു 100 ബസ്സുകൾ വീതവും, കോഴിക്കോട് 50 ബസുമാണ് 2019ൽ വെറ്റ് ലീസ് വ്യവസ്ഥയിൽ ടെൻഡർ വിളിച്ചെടുക്കുവാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ദർഘാസ് ക്ഷണിച്ചു. ഡ്രൈവർ സഹിതം വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് കിലോമീറ്ററിന് 75.90 രൂപയാണ്. എന്നാൽ, സിറ്റി സർവ്വീസിനായി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കുമ്പോൾ കിലോമീറ്ററിന് 38 രൂപ മാത്രമാണ് വരുമാനമായി ലഭിക്കുക. ഇപ്രകാരം ദർഘാസിൽ വാഗ്ദാനം ചെയ്ത നിരക്കിൽ സർവ്വീസ് നടത്തിയാൽ കിലോമീറ്ററിന് 37.90 രൂപ നഷ്ടമുണ്ടാകുമെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |