തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് പിടികൂടി. ബംഗളൂരു ജ്യോതിപുര സ്വദേശി ഡേവിഡ് രാജിനെയാണ് (35) തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കനേഡിയൻ കമ്പനിയുടെ ഇന്ത്യയിലെ റിക്രൂട്ടിംഗ് ഓഫീസർ എന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് തട്ടിപ്പ്. തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയിൽ നിന്ന് ഇയാൾ മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. വ്യാജ ഐ.ഡി പ്രൂഫുകൾ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പരുകളും വാട്ട്സ്ആപ് അക്കൗണ്ടുകളും മാറിമാറി ഉപയോഗിച്ചിരുന്ന പ്രതിയെക്കുറിച്ച് ആദ്യം സൂചനകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് സൈബർ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരാഴ്ചയോളം ബംഗളൂരുവിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജ്ജൻകുമാറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം സ്റ്റേഷൻ എ.സി.പി ശ്യാംലാൽ, ഇൻസ്‌പെക്ടർ വിനോദ്കുമാർ, എസ്.ഐ ബിജുലാൽ, സി.പി.ഒ വിജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |