ചെറുതോണി: പൊലീസുകാരെ കബളിപ്പിച്ച് തട്ടിയ മുങ്ങിയ മുൻ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കാത്തിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷായാണ് അറസ്റ്റിലായത്. 2017- 18 കാലഘട്ടത്തിൽ പൊലീസുകാരായ സഹപ്രവർത്തകരെക്കൊണ്ട് പൊലീസ് സൊസൈറ്റിയിൽ നിന്ന് വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സഹപ്രവർത്തകരായ പലരിൽ നിന്ന് അഞ്ച് ലക്ഷം മുതൽ 25 ലക്ഷം വരെ ഇയാൾ കബളിപ്പിച്ച് വാങ്ങി. സൊസൈറ്റിയിൽ അടയ്ക്കാനുള്ള പ്രതിമാസ തവണയും കൂടാതെ ലാഭമായി 15000 മുതൽ 25000 വരെ വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയത്. ആദ്യ ആറ് മാസം ഇത്തരത്തിൽ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നൽകുകയും ചെയ്തു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നൽകാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാൾ ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതോടെ കൂടുതൽ പൊലീസുകാർ പണം നൽകി. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. പണം തിരികെ കിട്ടാതെ വന്നതിനെ തുടർന്ന് ചിലർ പരാതി നൽകി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഇയാളെ 2019 ൽ സർവീസിൽ നിന്നും പിരിച്ചു വിട്ടു. ആറ് കോടിയിലധികം രൂപ ഇയാൾ തട്ടിച്ചതായാണ് പറയപ്പെടുന്നത്. വകുപ്പ്തല നടപടി ഭയന്ന് പണം നൽകിയ പൊലീസുകാരിൽ ഏറിയ പങ്കും പരാതി നൽകാത്തതിനാൽ ഒന്നര കോടി രൂപയുടെ തട്ടപ്പിന്റെ മാത്രമാണ് പരാതിയുള്ളത്. അമീർ ഷായ്ക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പണം തട്ടിച്ച് മുങ്ങിയ ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവിൽ 2022 ൽ ഇടുക്കി ഡി.സി.ആർ.ബി കേസ് അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ ഇടുക്കി ഡിവൈ.എസ്.പി ജയ്സൺ മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമീർ ഷായെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇടുക്കി ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.ഐമാരായ മനോജ്, സാഗർ, എസ്.സി.പി.ഒമാരായ സുരേഷ്, ബിജുമോൻ, സി.പി.ഒമാരായ ഷിനോജ്, ജിജോ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |