ഒരു നൂറ്റാണ്ടിന്റെ മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് സഹകരണപ്രസ്ഥാനം കേരളത്തിന്റെ ജനമനസുകളിൽ സ്വാധീനമുറപ്പിച്ചത്. എന്നാൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് കുറച്ചുകാലമായി നടക്കുന്നത്. അതിൽ അവസാനത്തേതാണ് കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ മറയാക്കി ഒരു കൂട്ടം സ്ഥാപിത താത്പര്യക്കാരുടെ അപവാദ പ്രചാരണങ്ങൾ. ഒറ്റപ്പെട്ട ക്രമക്കേടുകളെ പർവതീകരിച്ച് പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾ തിരിച്ചറിയണം. കരുവന്നൂർ സഹകരണബാങ്കിലുണ്ടായ അഴിമതിയും ക്രമക്കേടും ഈ മേഖലയിലെ ഏറ്റവും മോശപ്പെട്ട പ്രവർത്തനം തന്നെയാണ്. ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെയാണ് അതിനെ സർക്കാർ നേരിട്ടത്. നിഷ്പക്ഷമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസെടുത്തു. കുറ്റക്കാരുടെ വസ്തുവകകൾ കണ്ടെടുക്കാൻ നടപടി തുടങ്ങി. നിക്ഷേപത്തുക നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പു നൽകി. നിക്ഷേപങ്ങൾ തിരിക നൽകാൻ നടപടികൾ തുടങ്ങി. 42.76 കോടി ഇടപാടുകാർക്ക് തിരികെ നൽകിക്കഴിഞ്ഞു.
സഹകരണരംഗത്തുനിന്നും ഇത്തരം പ്രവണതകൾ തുടച്ചു മാറ്റാനുള്ള നടപടികളും സഹകരണവകുപ്പ് കൈകൊണ്ടു. ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ നിന്നും ഒരു ഉദ്യോഗസ്ഥയെ ഡെപ്യൂട്ടേഷനിൽ ആഡിറ്റ് ഡയറക്ടറുടെ ചുമതലനല്കി നിയമിച്ച് ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തി. സംഘങ്ങളിൽ ടീം ഓഡിറ്റ് സംവിധാനം കൊണ്ടുവന്നു. സഹകരണ മേഖലയിൽ സമഗ്ര നിയമ ഭേദഗതി കൊണ്ടുവരുന്നു. അതിന്റെ കരട് ബില്ല് തയ്യാറായി. അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പട്ടികയിലാക്കി പൊലീസ് കേസെടുക്കുന്നത് ഉൾപ്പടെയുള്ള കർക്കശമായ നിയമവ്യവസ്ഥകൾക്കാണ് രൂപം നല്കിയിരിക്കുന്നത്.
കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിൽ അംഗത്വമുള്ള സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കുളള പരിരക്ഷ 2.00 ലക്ഷം രൂപയിൽനിന്നും അഞ്ച് ലക്ഷമായി വർദ്ധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ കൈകൊണ്ട നടപടികളുടെ കരുവന്നൂർ ബാങ്ക് സാധാരണ നിലയിലേക്കു വന്നുതുടങ്ങിയ ഘട്ടത്തിലാണ് നിക്ഷേപർക്ക് ഒരു രൂപയും മടക്കികൊടുത്തില്ലെന്ന് ധ്വനിപ്പിക്കുന്ന വാർത്തകൾ പുറത്തുവന്നത്. ഇത് വസ്തുതാപരമല്ലെന്ന് മാത്രമല്ല ഏറെ തെറ്റിദ്ധാരണ പരത്തുന്നതുമാണ്.
കുപ്രചാരണങ്ങൾ തിരിച്ചറിയുക
കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേടുകളിന്മേൽ അന്വേഷണ റിപ്പോർട്ട് പ്രകാരം 104 കോടി രൂപയാണ് നിക്ഷേപകർക്ക് മടക്കികൊടുക്കാനുള്ളത്. അതോടൊപ്പം പലിശ തുകയും. ഈ 104 കോടി രൂപയിൽ ഇതുവരെ 42.76 കോടി രൂപ മടക്കികൊടുത്തു. ബാക്കി തുക തിരികെനൽകാൻ ഒരു പാക്കേജും തയ്യാറാക്കി .100 ലധികം സംഘങ്ങളെ ചേർത്ത് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കി ഒരു കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചു. എന്നാൽ റിസർവ് ബാങ്ക് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കാൻ അനുമതി നൽകിയില്ല. ഈ ഘട്ടത്തിൽ ആലോചിച്ച ബദൽമാർഗമാണ് കേരള ബാങ്കിൽ നിന്നും ഒരു സ്പെഷ്യൽ ഓവർ ഡ്രാഫ്റ്റും റിസ്ക് ഫണ്ടിന്റെ സഹായത്തോടെ ബാക്കി തുകയും നൽകുന്ന പാക്കേജ്. അതിന്റെ നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കും. അതോടുകൂടി നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കപ്പെടും. കരുവന്നൂർ ബാങ്കിലെ വിഷയവുമായി ബന്ധപ്പെടുത്തിക്കൊണ്ടു ചില മാദ്ധ്യമങ്ങൾ 164 സഹകരണസംഘങ്ങൾ വായ്പ മടക്കികൊടുക്കാൻ കഴിയാത്ത വലിയ പ്രതിസന്ധി നേരിടുന്നു എന്ന വാർത്തയും വന്നു. നൽകി. അതും തെറ്റിദ്ധാരണ പരത്തുന്നതാണ്. യാഥാർത്ഥ്യം ഇതാണ്. നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി നൽകിയതാണ് ഈ കണക്ക്. ഇതിൽ 132 സംഘങ്ങൾ വെൽഫെയർ, റസിഡന്റ്സ് അസോസിയേഷൻ, ലേബർ കോൺട്രാക്ട്, പലവക സംഘങ്ങളാണ്. ബാക്കിയുള്ളവയിൽ സർവീസ് സഹകരണ ബാങ്കുകൾ വളരെ കുറവാണ്. ഇതിൽ പലതിന്റെയും അവസ്ഥ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ് അങ്ങനെ നോക്കുമ്പോൾ ഈ പട്ടിക തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രാഥമിക വായ്പ സഹകരണ ബാങ്കുകളുടെ വിഭാഗത്തിൽപ്പെടുന്നവയല്ല ഈ 132 സംഘങ്ങളും. 10 വർഷത്തിലധികം പഴക്കമുള്ള, ഇവയിൽ മിക്കവയും തുടക്കത്തിൽത്തന്നെ പ്രവർത്തനം മന്ദീഭവിച്ചതും പ്രവർത്തന രഹിതവുമാണ്. ഇത്തരം സംഘങ്ങൾക്ക് ബാങ്കിന് ഇടപാടുകൾ നടത്താൻ അധികാരമില്ല. അതിലെ അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാം. ഇതിലെ നിക്ഷേപങ്ങളും വളരെ ചെറുതാണ്. ഇത്തരം സംഘങ്ങൾക്കെതിരെ ഉയർന്നുവന്ന പരാതികളിൽ അന്വേഷണം നടത്തി. 50 ലധികം സംഘങ്ങളിൽ കൃത്യമായ നടപടിയെടുത്തു. ഇവയുടെ ലിക്യുഡേഷൻ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിക്ഷേപങ്ങൾ മടക്കിനല്കുകയോ അല്ലാത്തപക്ഷം സ്വത്തുവകകൾ കണ്ടുകെട്ടി തുക മടക്കി നൽകുകയോ ചെയ്യും.
സമീപകാലത്ത് വൻ തട്ടിപ്പുകൾ ദേശസാൽകൃത/ വാണിജ്യ ബാങ്കുകളിലും ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ചർച്ച ചെയ്യപ്പെടുന്നത് സഹകരണ സ്ഥാപനങ്ങളിലേതാണ്. അതിനുകാരണം അതതു പ്രദേശത്തെ സാധാരണക്കാരുടെ പണമാണ് ഈ സ്ഥാപനങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത് എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ ഗൗരവത്തോടെയാണ് സഹകരണവകുപ്പ് സമീപിക്കുന്നത്. അത് തന്നെയാണ് കരുവന്നൂരിന്റെ കാര്യത്തിലും കൈക്കൊണ്ടത്.
വിശ്വാസമാർജിച്ച പ്രസ്ഥാനം
ഇത്തരത്തിലുളള അസത്യപ്രചരണങ്ങളിലൂടെ തകർക്കാൻ പറ്റുന്നതല്ല കേരളത്തിലെ സഹകരണ മേഖല. വൈവിദ്ധ്യമാർന്ന സഹകരണ സംഘങ്ങളുടെ നാടാണ് കേരളം. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട 16112 സഹകരണ സംഘങ്ങൾ സഹകരണസംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്നു. പുറമേ കയർ, ക്ഷീരം, മത്സ്യം, കൈത്തറി തുടങ്ങി ഇതരമേഖലകളിലെ 7000 ത്തിലധികം സംഘങ്ങളും അടങ്ങിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത് .
പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ, അർബൻ ബാങ്കുകൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ, ജീവനക്കാരുടെ സംഘങ്ങൾ, റൂറൽ ബാങ്കുകൾ, കാർഷികേതര വായ്പാസംഘങ്ങൾ തുടങ്ങിയവ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നിറഞ്ഞു നിൽക്കുന്നു. ധനകാര്യബാങ്കിംഗ് സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലാണ് ഇവ. ഹ്രസ്വകാല, ഇടത്തരം, ദീർഘകാല വായ്പാ വിതരണത്തിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. പ്രാദേശികമായി സമാഹരിക്കുന്ന നിക്ഷേപങ്ങൾ അതത് പ്രദേശങ്ങളിൽത്തന്നെ വിനിയോഗിക്കുന്നു. ദരിദ്രരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും ഫലപ്രദമായത് സഹകരണബാങ്കുകളാണെന്ന് റിസർവ്ബാങ്ക് പഠനം തന്നെ സൂചിപ്പിക്കുന്നു.
നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് മാതൃകയാണ് ഈ വായ്പാ സംഘങ്ങൾ. ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ 60 ശതമാനം വരും കേരളത്തിലെ സഹകരണബാങ്കിംഗ് നിക്ഷേപം. ഗ്രാമീണ ജനതയെ ബാങ്കിംഗ് മേഖലയുമായി യോജിപ്പിച്ച് നിറുത്തുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
കേരളബാങ്ക് അതിന്റെ ശാഖകൾ, അർബൻ, എംപ്ലോയീസ്, കാർഷിക ഗ്രാമവികസന ബാങ്കുകൾ, റൂറൽ ബാങ്കുകൾ എന്നിവയും അതിന്റെ ബ്രാഞ്ചുകൾ ഉൾപ്പെടെ 7000 കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി സഹകരണമേഖല പ്രവർത്തിക്കുന്നു എന്ന് പറയുന്നത്. കേരളത്തിൽ ബാങ്കിംഗ് സാർവത്രികമാക്കിയതിനു പിന്നിൽ സഹകരണ മേഖലയുടെ പങ്ക് ആർക്കാണ് വിസ്മരിക്കാനാകുക. യൂണിവേഴ്സൽ ബാങ്കിംഗ് എന്ന ആശയം ഇനിയും പൂർണമായി ഇന്ത്യയിൽ നടപ്പാക്കാനായിട്ടില്ല. അതേസമയം കേരളം ഈ രംഗത്ത് മാതൃകയാണ്. ഇക്കാര്യത്തിൽ വികസിത രാജ്യങ്ങളോടു മാത്രമേ കേരളത്തെ താരതമ്യം ചെയ്യാനാകൂ.
അപവാദ പ്രചരണങ്ങൾക്കും നവലിബറൽ സാമ്പത്തിക, ബാങ്കിങ് പരിഷ്കാരങ്ങൾക്കും കേരളത്തിലെ സഹകരണ വായ്പാമേഖലയെ തകർക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |