കരുനാഗപ്പള്ളി: സോഷ്യൽ മീഡിയവഴി അപമാനിച്ചെന്ന പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായ കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ അമ്പാടി എന്ന് വിളിക്കുന്ന രാഹുൽ (26) കൂടുതൽ പേരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ചിത്രങ്ങൾ പകർത്തിയയാളെയും മർദ്ദനത്തിന് ഇരയായ ചെറുപ്പക്കാരെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ 19കാരനെ കൊറിയർ നൽകാനെന്ന പേരിലാണ് കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തിയത്.
ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ച് കത്തികാട്ടി ക്രൂരമായി മർദ്ദിച്ചശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസിലാണ് രാഹുൽ പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയിൽപ്പെടുകയും ജില്ലാ പൊലീസ് മേധാവിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയായിരുന്നു അറസ്റ്റ്.
വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ യാതൊരു പ്രകോപനവുമില്ലാതെ കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഓടനാവട്ടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഹുൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |