തിരുവനന്തപുരം: തലസ്ഥാന നഗര മദ്ധ്യത്തിൽ പട്ടാപ്പകൽ വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തി. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് അറുപതിനായിരം രൂപയും നഷ്ടമായിട്ടുണ്ട്.
മനോരമയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ പണിക്കായി എത്തിയ ബംഗാൾ സ്വദേശി ആദം അലിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ കാണാനില്ല. ആദം അലിക്കായി തെരച്ചിൽ ശക്തമാക്കി.
ഇയാൾക്കൊപ്പം താമസിക്കുന്ന നാല് ബംഗാൾ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോരമയെ താൻ അടിച്ചതായി പറഞ്ഞ ശേഷം ആദം അലി കടന്നുകളയുകയായിരുന്നുവെന്ന് പിടിയിലായവർ പറഞ്ഞു. കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ കൂടുതൽ പേരുണ്ടൊയെന്നും സംശയുമുണ്ട്.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ വീട്ടിനരികിൽ നിന്ന് അസ്വാഭാവികമായ വലിയ ശബ്ദം കേട്ടെന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീ പറഞ്ഞതനുസരിച്ചാണ് നാട്ടുകാർ അന്വേഷണം നടത്തിയത്.
ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. സംശയത്തെ തുടർന്ന് നാട്ടുകാർ ദിനരാജിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചെങ്കിലും മനോരമയെ കണ്ടില്ല. അലമാര തുറന്ന നിലയിലായിരുന്നു. മനോരമയുടെ കണ്ണട വീട്ടിലുണ്ടായിരുന്നു. ഭർത്താവെത്തി തിരച്ചിൽ നടത്തിയപ്പോൾ വീടിനുള്ളിൽ സൂക്ഷിച്ച 60,000 രൂപയും കാണാനില്ലെന്ന് മനസിലായി. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം മനോരമയുടെ വീടിന്റെ തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |