രൂക്ഷ വിമർശനങ്ങളുമായി ഐ.എം.എയും കെ.ജി.എം.ഒഎയും
തിരുവനന്തപുരം : സർക്കാർ മരുന്ന് ലഭ്യമാക്കാതിരിക്കെ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തുന്ന മന്ത്രി വീണാ ജോർജ് മരുന്ന് ക്ഷാമത്തിന് ഡോക്ടർമാരെ ബലിയാടാക്കുന്നുവെന്ന രൂക്ഷവിമർശനുമായി സംഘടനകൾ. കഴിഞ്ഞ ദിവസം തിരുവല്ല താലൂക്ക് ആശുപത്രിയിൽ രാഷ്ട്രീയ സുഹൃത്തുക്കൾക്കൊപ്പം എത്തിയ മന്ത്രി അരമണിക്കൂറിലേറെ മെഡിക്കൽ സൂപ്രണ്ടിനെ പരസ്യ മാദ്ധ്യമ വിചാരണ ചെയ്തത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കുറ്റപ്പെടുത്തി.
ആശുപത്രികളിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഡോക്ടർമാരെ ബലിയാടാക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) അറിയിച്ചു.
10 ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിൽ രണ്ട് പേരേ ഹാജരായുള്ളൂവെന്ന മന്ത്രിയുടെ പ്രചാരണം അവഹേളനമാണ്. ആറ് ഡോക്ടർമാർ ഒ.പി.യിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടാനും രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗണ്ട്സിലുമായിരുന്നു. ഡോക്ടർമാരെ കരിതേയ്‌ക്കുന്നത് ആരോഗ്യ മേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമാണ്. അരമണിക്കൂറിലേറെ ആശുപത്രിയിൽ നടന്ന മന്ത്രിക്ക് ഗൗരവമായ പരാതികളോ ചികിത്സ ലഭിക്കാത്ത ആൾക്കൂട്ടമോ കാണാനായില്ല. ലഭിച്ച പരാതികൾ ഡോക്ടർമാർക്ക് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.
ആശുപത്രി മേധാവികൾ മറ്റു ഫണ്ട് കണ്ടെത്തി മരുന്ന് വാങ്ങണം എന്ന സർക്കാർ നിർദ്ദേശം അപ്രായോഗികമാണെന്ന് കെ.ജി.എം.ഒ.എ വിമർശിച്ചു. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ച് ആരോഗ്യ വകുപ്പ് കൈകഴുകുന്നത് പ്രതിഷേധാർഹമാണ്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉൾപ്പടെ മാനവവിഭവ ശേഷി കുറവായിരിക്കെ, ആത്മാർത്ഥമായി പണിയെടുക്കുന്നവരുടെ മനോവീര്യം തകർക്കുകയാണെന്ന് പ്രസിഡന്റ് ഡോ.ജി.എസ് വിജയകൃഷ്ണനും, ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |