ബീജിംഗ് : തായ്‌വാന് ചുറ്റും കടലിലും കരയിലുമായി ചൈന നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസത്തിന്റെ നാലാം ദിനമായ ഇന്നലെ ഇരുകൂട്ടരുടെയും യുദ്ധക്കപ്പലുകൾ തായ്‌വാൻ കടലിടുക്കിൽ മുഖാമുഖം വന്നു. അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് മറുപടിയായി തായ്‌വാന് ചുറ്റും 20 കിലോമീറ്റർ അകലത്തിലുള്ള കടലിലെ ആറ് പ്രദേശങ്ങളിലായി വ്യാഴാഴ്ചയാണ് ചൈന സൈനികാഭ്യാസം ആരംഭിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ച്യ്ക്ക് 12ന് സൈനികാഭ്യാസം അവസാനിപ്പിക്കുമെന്നായിരുന്നു ചൈന നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സൈനികാഭ്യാസം അവസാനിച്ചതായി ചൈനയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അതേ സമയം, സൈനികാഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ, വ്യോമ ഗതാഗതങ്ങൾക്ക് ചൈന ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്നലെ അവസാനിച്ചു. ഇതോടെ മേഖലയിലെ സൈനികാഭ്യാസം അവസാനിച്ചെന്നാണ് വിലയിരുത്തൽ. എന്നാൽ, തായ്‌വാൻ കടലിടുക്കിൽ ചൈനയേയും തായ്‌വാനേയും വേർതിരിക്കുന്ന വിഭജന രേഖയിലെ കിഴക്കൻ മേഖലയിലെ പതിവ് സൈനികാഭ്യാസങ്ങൾ തുടരുമെന്ന് ചൈനീസ് സൈന്യം അറിയിച്ചു. ചൈനയ്ക്കും കൊറിയൻ ഉപദ്വീപിനുമിടയിൽ പസഫിക് സമുദ്രത്തിലെ മഞ്ഞക്കടലിന്റെ തെക്കൻ ഭാഗത്ത് ചൈന ആരംഭിച്ച ലൈവ് - ഫയർ അഭ്യാസങ്ങൾ 15 വരെ നീളും. ബൊഹായ് കടലിൽ ഇന്ന് മുതൽ സെപ്റ്റംബർ 8വരെയും സൈനികാഭ്യാസം നടത്തും. കര ആക്രമണങ്ങളിലും ദീർഘ ദൂര വ്യോമാക്രമണങ്ങളിലുമുള്ള പരിശീലനങ്ങളാണ് ഇന്നലെ നടന്നത്. ചൈനയുടെ 14 യുദ്ധക്കപ്പലുകളും 66 വിമാനങ്ങളുമാണ് ഇന്നലെ തായ്‌വാന് ചുറ്റും അണിനിരന്നത്. ചൈനയുടെയും തായ്‌വാന്റെയും ഏകദേശം 10 വീതം യുദ്ധക്കപ്പലുകളാണ് തായ്‌വാൻ കടലിടുക്കിൽ പരസ്പരം അടുത്തെത്തിയത്. ഇതിൽ ചില ചൈനീസ് കപ്പലുകൾ കഴിഞ്ഞ ദിവസങ്ങളിലെ പോലെ അതിർത്തി കടന്നിരുന്നു. കപ്പലുകൾക്ക് പുറമേ ചൈനീസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും തങ്ങൾക്ക് നേരെ ആക്രമണാന്തരീക്ഷത്തിന്റെ പ്രതീതി സൃഷ്ടിച്ചതോടെ തങ്ങൾ അതിർത്തിയിൽ കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് നിരീക്ഷണ വലയം തീർത്തെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. കപ്പൽവേധ മിസൈലുകളും പേട്രിയറ്റ് സർഫസ് ടു എയർ മിസൈലുകളും തായ്‌വാൻ തീരത്ത് സജ്ജമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |