ഹവാന: ക്യൂബയിൽ ഇടിമിന്നലേറ്റ് ഇന്ധന സംഭരണ ശാലയിൽ ശക്തമായ സ്‌ഫോടനം. ഒരാൾ മരിച്ചു. 121 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. 17 പേരെ കാണാതായി. കാണാതായ എല്ലാവരും അഗ്നിശമന സേനാംഗങ്ങളാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ ഊർജ മന്ത്രി ലിവാൻ അരോന്റെ ക്രൂസും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.
തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. പ്രദേശത്തെ 2000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നിന്ന് 100 കിലോമീറ്റർ അകലെ മറ്റാൻസസ് നഗരത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
ഇന്ധന ഡിപ്പോയിലെ ഒരു ടാങ്കിലാണ് ഇടിമിന്നലേറ്റത്. പിന്നാലെ തീപിടിത്തമുണ്ടാവുകയും ശക്തമായ സ്ഫോടനത്തിലേക്ക് നയിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ മറ്റൊരു ടാങ്കിലും സ്‌ഫോടനമുണ്ടായത് സ്ഥിതിഗതികൾ വഷളാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |