ന്യൂഡൽഹി: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരുമ്പോഴും ഒപ്പിടില്ലെന്ന നിലപാടിൽ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം വിഫലമായി. ഇന്ന് ഒപ്പിട്ടില്ലെങ്കിൽ ഈ ഓർഡിനൻസുകൾ അസാധുവാകും. വിശദമായി പരിശോധിക്കാതെ ഓർഡിനൻസ് ഒപ്പിടാൻ സാധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓർഡിനൻസിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ സമയം വേണം. ഓർഡിനൻസ് ഭരണം നല്ലതല്ല. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. തന്റെ അധികാരം കുറക്കാൻ സർക്കാർ ശ്രമിച്ചുവെന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്.
സർക്കാരിൽ നിന്ന് ഏത് ഫയൽ വന്നാലും എനിക്ക് ചിന്തിക്കാനുള്ള സമയം വേണം. അല്ലാതെ എനിക്കാെന്നും ഒപ്പിടാൻ സാധിക്കില്ല. മനസ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യില്ല. മുൻപ് ഇങ്ങനെ ചെയ്യേണ്ടി വന്ന രാഷ്‌ട്രപതിയെ ദേശീയ മാദ്ധ്യമങ്ങൾ ക്രൂശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എല്ലാ ഓർഡിനൻസും കൂടി ഒരു ദിവസം വരുന്നത്. എനിക്ക് ധൃതി പിടിക്കാനാകില്ല. കൃത്യമായ വിശദീകരണം എനിക്ക് വേണം'- ഗവർണർ പറഞ്ഞു.
വി. സി നിയമനത്തിൽ ചാൻസലറായ തന്റെ അധികാരം കവരുന്ന ഓർഡിനൻസിനുള്ള സർക്കാർ ശ്രമമാണ് ഗവർണറെ ചൊടിപ്പിച്ചത്. സർക്കാരിന്റെ വെട്ടിന് മറുവെട്ടായി, കേരള യൂണി. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ച ഓർഡിനൻസിന് തടയിട്ട ഗവർണറുടെ അധികാരം ഇല്ലാതാക്കാനാണ് സർക്കാരിന്റെ നീക്കം.
നിർദ്ദിഷ്ട ഓർഡിനൻസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്താൽ, പുതുക്കിയ ഓർഡിൻസുകളിൽ ഗവർണർ ഒപ്പിടുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ഇന്ന് രാത്രി 12 നു മുമ്പ് ഗവർണർ ഒപ്പിട്ടാൽ മതി. ഡൽഹിയിലുള്ള ഗവർണർക്ക് ഡിജിറ്റൽ സിഗ്നേച്ചർ വഴി ഓർഡിൻസ് പാസാക്കാനാകും.
ലോകായുക്ത: അസാധുവായാൽ പഴയ നിയമം വരും
ഉന്നത തലത്തിലെ അഴിമതിക്ക് തടയിടാനുള്ള ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് അസാധുവായാൽ, ലോകായുക്തയ്ക്ക് പഴയ അധികാരം പുനഃസ്ഥാപിച്ച് കിട്ടും. മുഖ്യമന്ത്രി പിണറായി വിജയനും ചില മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കുമെതിരെയുള്ള പരാതികൾ ലോകായുക്തയുടെ പരിഗണനയിലുള്ളപ്പോഴാണ് ഭേദഗതി ഓർഡിനൻസ് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഇറക്കിയത്. അഴിമതി കേസിൽ ലോകായുക്ത വിധിയുണ്ടായാലും ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ അപ്പീൽ പരിഗണിക്കാമെന്നും, വിധി നടപ്പാക്കുന്നതിൽ അന്തിമാധികാരം സർക്കാരിനാണെന്നുമായിരുന്നു ഭേദഗതി.
അങ്കം കുറിച്ചാൽ
പുതുക്കിയ ഓർഡിനൻസുകളിൽ ഒപ്പിടാത്ത പക്ഷം ഗവർണറുമായി അങ്കം കുറിക്കേണ്ടി വന്നാൽ, സർക്കാരിന് നിയമസഭയിൽ ഓർഡിനൻസുകൾ അവതരിപ്പിച്ച് ബില്ലുകളാക്കാം. ബിൽ ഒരു വട്ടമേ ഗവർണർക്ക് തിരിച്ചയയ്‌ക്കാനാകൂ. രണ്ടാമതും സർക്കാർ അയച്ചാൽ ഒപ്പിടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |