തിരുവനന്തപുരം: കേശവദാസ പുരത്തെ വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ കേസിലെ പ്രതി ചെന്നൈയിൽ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി ആദം ആലിയാണ് പിടിയിലായത്. ചെന്നൈ ആർ.പി.എഫാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെന്നൈ എക്സ്‌പ്രസിൽ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് ആദം അലി തമ്പാനൂരിൽ നിന്ന് രക്ഷപ്പെട്ടത്. വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്.
പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. പ്രതിക്കൊപ്പം താമസിച്ചവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ വച്ചായിരുന്നു അന്വേഷണം. . രണ്ട് ദിവസം മുമ്പ് പബ് ജി ഗെയിമിൽ പരാജയപ്പെട്ടപ്പോൾ ആദം അലി ഫോൺ അടിച്ച് തകർത്തെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാൾ സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുൻപ് ആദംഅലി സ്ഥലം വിട്ടെന്നും ഇവർ മൊഴി നൽകി. ദേഷ്യം വന്നപ്പോൾ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദംഅലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഇവര്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്.
അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങൾക്ക് മുമ്പാണ് ആദം അലിയും സംഘവും എത്തിയത്. മനോരമയുടെ വീട്ടിൽ നിന്നായിരുന്നു ഇവർ സ്ഥിരമായി വെള്ളമെടുത്തിരുന്നത്. എപ്പോഴും വീട്ടിൽ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഇവർക്ക് ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ദേഷ്യം വന്ന് ആ സ്ത്രീയെ തല്ലിയെന്നും ഇനി താനിവിടെ നിൽക്കില്ലെന്നും ആദം സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |