കൊച്ചി: എറണാകുളം ജില്ലയിലെ ദേശീയപാതകളിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള മുഴുവൻ കുഴികളും 10 ദിവസത്തിനകം അടയ്ക്കണമെന്ന ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ ഉത്തരവിൽ അമ്പരന്ന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും. 10 ദിവസത്തിനുള്ളിൽ കുഴികളടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന കളക്ടറുടെ ഉത്തരവ് കാര്യങ്ങൾ മനസിലാക്കാതെയാണെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.
ചെറിയ കുഴികളേ വേഗത്തിൽ താത്കാലികമായി അടയ്ക്കാൻ കഴിയൂ. റെഡിമിക്‌സ് മിശ്രിതം ഇതിനായി ഉപയോഗിക്കണം. മഴക്കാലത്ത് കുഴിയടയ്ക്കലിനു മാത്രം ഉപയോഗിക്കുന്ന ടാറും മെറ്റലും ചേർന്ന റെഡ്മിക്‌സ് മിശ്രിതം അധികകാലം നിൽക്കുകയുമില്ല.
20 മീറ്ററിന് മുകളിൽ തകർന്ന് കിടക്കുന്ന റോഡുകൾ ജി.എസ്.ബി വെറ്റ്മിക്‌സ് ഉപയോഗിച്ച് നികത്താനേ സാധിക്കൂ. കുഴിയടയ്ക്കലും ലെവലിംഗും റോഡ് അവസാനം ടാർ ചെയ്ത കരാറുകാരെ കൊണ്ടാണ് ചെയ്യിക്കുക. ഇതെല്ലാം 10 ദിവസത്തിനകം പൂർത്തീകരിക്കുക വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു.
റിപ്പോർട്ട്
സമർപ്പിക്കും
പത്തു ദിവസത്തിനുള്ളിൽ കുഴിയടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സാവകാശമനുവദിക്കണമെന്നും ഉന്നയിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് ജില്ലയിലെ പി.ഡബ്ല്യു.ഡി അധികൃതർ. നാല് അസിസ്റ്റന്റ് എൻജിനിയർമാർ ഒരു അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാർക്കാണ് റിപ്പോർട്ട് നൽകുക. നാല് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർമാർ സ്വരൂപിച്ച റിപ്പോർട്ടുകൾ ഒന്നാക്കി എക്‌സിക്യുട്ടീവ് എൻജിനിയർ കളക്ടർക്ക് കൈമാറും. ജില്ലയുടെ കിഴക്കൻ മേഖഖലകളിലെ റോഡുകളിൽ ഒന്നിടവിട്ട് നിരവധി കുഴികളുണ്ട്. തകർന്ന് കിടക്കുന്ന റോഡുകൾ കളക്ടർ നിർദേശിച്ച കാലാവധിക്കുള്ളിൽ എങ്ങനെ പൂർത്തീകരിക്കുമെന്ന ആശങ്കയും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
വേഗത്തിൽ
പൂർത്തീകരിക്കും
ആശങ്ക അറിയിക്കുമെങ്കിലും ജനങ്ങൾക്ക് വേണ്ടിയാണ് കളക്ടറുടെ ഉത്തരവെന്ന് മനസിലാക്കി സാദ്ധ്യമായ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദേശീയപാത അതോറിട്ടി കൊച്ചി പ്രോജക്ട് മാനേജർ, പി.ഡബ്ല്യു.ഡി എൻ.എച്ച്. കൊടുങ്ങല്ലൂർ എക്‌സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ല്യു.ഡി. (റോഡ്സ്) എറണാകുളം, മൂവാറ്റുപുഴ എക്‌സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ല്യു.ഡി. (ബ്രിഡ്ജസ്) എറണാകുളം എക്‌സിക്യുട്ടീവ് എൻജിനിയർ, ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് എറണാകുളം, അർബൻ അഫയേഴ്സ് റീജണൽ ജോയിന്റ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് റോഡുകൾ അടയ്ക്കുന്നത് സംബന്ധിച്ച് കളക്ടർ കഴിഞ്ഞ ദിവസം അടിയന്തര നിർദ്ദേശം നൽകിയത്. പണികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |