ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിസ് പുരുഷ ഹോക്കി ഫൈനലിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ആതിഥേയരായ ഓസ്ട്രേലിയയോട് ഏകപക്ഷീയമായ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ ഇന്ത്യയ്ക്ക് ഈ ഇനത്തിൽ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടർച്ചയായ ഏഴാം തവണയാണ് ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ സ്വർണം നേടുന്നത്.
ഇന്ത്യക്ക് ഇതുവരെയായും കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ സ്വർണം നേടാൻ സാധിച്ചിട്ടില്ല. ആദ്യ പകുതിയിൽ അഞ്ച് ഗോളുകൾ വഴങ്ങിയ ഇന്ത്യയ്ക്ക് ഒരു തിരിച്ചുവരവിനുള്ള അവസരം പോലും ഓസ്ട്രേലിയ നൽകിയിരുന്നില്ല. വെള്ളി മെഡൽ നേട്ടത്തോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 61 ആയി.
നേരത്തെ ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ സ്വർണം നേടിയിരുന്നു. മലേഷ്യയുടെ സെ യോങ്ങിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ ഇന്ത്യയുടെ സ്വർണമെഡലുകളുടെ എണ്ണം 20 ആയി ഉയർത്തി. 19- 21, 21- 9, 21- 16 എന്നിങ്ങനെയാണ് ലക്ഷ്യയുടെ സ്കോർ. ആദ്യ സെറ്റിൽ പരാജയപ്പെട്ട താരം പിന്നീടുള്ള രണ്ട് ശ്രമങ്ങളിലൂടെ ലക്ഷ്യത്തിലെത്തുകയായിരുന്നു. മുൻപ് കോമൺവെൽത്ത് ഗെയിംസിൽ മിക്‌സഡ് ടീം ഇനത്തിൽ ലക്ഷ്യ വെള്ളി നേടിയിരുന്നു.
ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽ പി.വി സിന്ധുവും സ്വർണം സ്വന്തമാക്കിയിരുന്നു. ഫെെനലിൽ കനേഡിയൻ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിനാണ് സിന്ധു തോൽപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ താരത്തിന്റെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഇതോടെ ഗെയിംസിൽ താരത്തിന്റെ ആകെ മെഡൽ നേട്ടം അഞ്ചായി. 2014ൽ വെങ്കലവും 2018ൽ വെള്ളിയും നേടിയിട്ടുണ്ട്. പരിക്കിനെ അതിജീവിച്ചാണ് സിന്ധു ഫെെനൽ മത്സരത്തിനിറങ്ങിയത്. സിംഗപ്പൂർ താരം ജിയ മിൻ യോയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫെെനലിൽ കടന്നത്. 21-19, 21-17 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ സെമിയിലെ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |