₹12,000ന് താഴെ വിലയുള്ള ഫോൺ വില്പന വിലക്കിയേക്കും
ന്യൂഡൽഹി: ആഭ്യന്തര ബ്രാൻഡുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കാനായി ചൈനീസ് സ്മാർട്ട്ഫോണുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 150 ഡോളറിന് (12,000 രൂപ) താഴെ വിലയുള്ള ചൈനീസ് ഫോണുകളുടെ വില്പന തടയാനാണ് നീക്കം. ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
ചൈനീസ് ബ്രാൻഡുകളുടെ കടന്നുവരവിന് മുമ്പ് ഇന്ത്യൻ കമ്പനികളായ മൈക്രോമാക്‌സ്, ലാവ തുടങ്ങിയവയ്ക്ക് ആഭ്യന്തരവിപണിയിൽ വൻ മേധാവിത്വമുണ്ടായിരുന്നു. മികച്ച ഫീച്ചറുകളും കുറഞ്ഞവിലയുമായി ചൈനീസ് ഫോണുകൾ പിന്നീട് വിപണി പിടിച്ചടക്കുകയായിരുന്നു. ഇന്ത്യയിൽ സ്മാർട്ട്ഫോൺ വില്പനയുടെ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വിലയുള്ള ശ്രേണിയിലാണ് (എൻട്രിലെവൽ/ ബഡ്ജറ്റ്). ഈ വിഭാഗത്തിൽ 80 ശതമാനമാണ് ചൈനീസ് കമ്പനികളുടെ വിഹിതം.
നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്രനീക്കം ഷവോമി, റിയൽമീ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. സ്വരാജ്യമായ ചൈന കൊവിഡ് വ്യാപനമടക്കം കനത്ത തിരിച്ചടി സമ്പദ്‌രംഗത്ത് നേരിടവേ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിലും നിയന്ത്രണം വരുന്നത് വരുമാനത്തെ ബാധിക്കും.
ഇന്ത്യയിലേക്കുള്ള ചൈനീസ് നിക്ഷേപത്തെ ബാധിക്കാത്തവിധം നടപടികളെടുക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. അതേസമയം, കേന്ദ്രനീക്കം സാംസംഗ് (ദക്ഷിണകൊറിയ), ആപ്പിൾ (അമേരിക്ക) എന്നിവയെ ബാധിക്കില്ല. ഇവയുടെ ഫോണുകളെല്ലാം 12,000 രൂപയ്ക്കുമേൽ വരുന്ന പ്രീമിയം ശ്രേണിയിലാണുള്ളത്.
നടപടി കടുപ്പിക്കാൻ കേന്ദ്രം
2020ൽ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തിനെതിരെ പോരാടവേ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്. ആദ്യപടിയെന്നോണം നിരവധി മൊബൈൽ ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി.
5ജി നടപടിക്രമങ്ങളിൽ നിന്ന് ഹുവാവേ, ഇസഡ്.ടി.ഇ തുടങ്ങിയ ചൈനീസ് കമ്പനികളെ മാറ്റിനിറുത്തി. നികുതിവെട്ടിപ്പ് നടത്തിയ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്.
വലിയ ആഘാതം
12,000 രൂപയ്ക്കുതാഴെ വിലയുള്ള ഫോണുകളുടെ വില്പന തടഞ്ഞാൽ ചൈനീസ് കമ്പനികൾക്കത് വലിയ ആഘാതമാകും. ഷവോമിക്ക് ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 12,000 രൂപയ്ക്ക് താഴെയുള്ള ശ്രേണിയിൽ 25 ശതമാനം വിഹിതം കമ്പനിക്കുണ്ട്. കമ്പനിയുടെ ഫോണുകളിൽ 66 ശതമാനവും ഈ ശ്രേണിയിലാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |