കോട്ടയം. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനം.
പിണറായി വിജയന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായി പാർട്ടി അധ:പതിച്ചെന്നും പിണറായിയുടെ വൺമാൻ ഷോയ്ക്ക് പിന്നാലെ പോകുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ചങ്ങനാശേരി, മുണ്ടക്കയം, തലയോലപ്പറമ്പ് മേഖലകളിൽനിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. മുതിർന്ന നേതാക്കളുടെ ബുദ്ധിയും ശക്തിയും അദ്ധ്വാനവും മൂലം പടുത്തുയർത്തിയ പ്രസ്ഥാനം അടിയറവുവയ്ക്കപ്പെട്ടെന്നും വിമർശനം ഉയർന്നു.
ആനി രാജ വിഷയത്തിൽ രണ്ടാം ദിവസവും രൂക്ഷമായ വിമർശനമുയർന്നു. ആനി രാജയ്‌ക്കെതിരേ ആക്ഷേപമുണ്ടായപ്പോൾ സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാട് ശരിയായില്ല. സംസ്ഥാനത്തുണ്ടാകുന്ന വിവാദ വിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയണമെങ്കിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ. സ്മാരകത്തിൽ വന്ന് അനുവാദം വാങ്ങേണ്ട ഗതികേടാണ്. ഇതു പാർട്ടിക്കു ഭൂഷണമല്ല. വാഴൂർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മുണ്ടക്കയം മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയത്.
ജന്മി അടിയാൻ തരത്തിലുള്ള സമീപനമാണ് പിണറായി സ്വീകരിക്കുന്നത്. ഇ.എം.എസ്.സർക്കാർ, നായനാർ സർക്കാർ, വി.എസ്.സർക്കാർ എന്നിങ്ങനെയാണ് മുൻ എൽ.ഡി.എഫ്. സർക്കാർ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോഴത്തെ പിണറായി സർക്കാർ അറിയപ്പെടുന്നത് ആ വികാരത്തിലല്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സഹകരണ മേഖലുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിമർശനമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |