ബീജിംഗ്: ചൈനയുടെ ഹവായ് ദ്വീപ് എന്നറിയപ്പെടുന്ന ഹൈനൻ ദ്വീപിലെ സാന്യ പട്ടണത്തിൽ കൊവിഡ് യാത്രാനിയന്ത്രണങ്ങൾ കാരണം 80,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്.
സാന്യയിൽ കഴിഞ്ഞ ഞായറാഴ്ച 483 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ചൈനയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് സാന്യ.
കൊവിഡ് നിരക്ക് ഉയർന്നതിനെ തുടർന്ന് നഗരത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. കൂടാതെ സാന്യ വിട്ടുപോകണമെങ്കിൽ വിനോദസഞ്ചാരികൾ പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും അധികൃതർ അറിയിച്ചു.
യാത്ര വിലക്ക് മാറുന്നത് വരെ ഇവർ കർശനമായി സാന്യയിൽ തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം. താമസ സൗകര്യത്തിനായി ഹോട്ടലുകളിൽ അമ്പത് ശതമാനം ഇളവ് നൽകുമെന്ന് അധികൃതർ അറിയിച്ചു. സാന്യയിൽ വിനോദസഞ്ചാരം വർദ്ധിച്ച സാഹചര്യത്തിലാണ് കൊവിഡ് നിരക്കിൽ വർദ്ധനവുണ്ടായത്.
കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് 2020 മുതൽ തന്നെ ചൈന അന്താരാഷ്ട്ര വിനോദ സഞ്ചാരം നിറുത്തലാക്കിയിരുന്നു. ഇപ്പോഴും പ്രധാന അതിർത്തികളൊന്നും വിനേദസഞ്ചാരികൾക്കായി തുറന്നുനൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |