ന്യൂഡൽഹി: രാജ്യത്തെ ആദ്യ ആദിവാസി വനിതാ രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധൻകറിന്റെയും തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ച് ചരിത്രത്തിൽ ഇടം നേടിയ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് കൊടിയിറങ്ങി. ജൂലായ് 18ന് തുടങ്ങി ആഗസ്റ്റ് 12വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം നാലു ദിവസം മുമ്പേയാണ് പിരിഞ്ഞത്. രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് പാർലമെന്റ് യാത്രഅയപ്പ് നൽകി. ഇന്നലെ പിരിയും മുൻപ് ലോക്‌സഭ രണ്ടു ബില്ലുകളും രാജ്യസഭ ഒരു ബില്ലും പാസാക്കി.
അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കിയതും വിലക്കയറ്റവും ഉയർത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ രണ്ടാഴ്‌ചകളിൽ കാര്യമായ നടപടികളൊന്നും നടന്നില്ല. സഭയ്‌ക്കുള്ളിൽ പ്ളക്കാർഡ് ഉയർത്തിയുള്ളവ അടക്കം പ്രതിഷേധം അനുവദിക്കില്ലെന്ന് സമ്മേളനത്തിന്റെ തുടക്കം മുതൽ വ്യക്തമാക്കിയ കേന്ദ്ര സർക്കാർ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ലോക്‌സഭയിലെ നാല് അംഗങ്ങളെയും രാജ്യസഭയിലെ 23 അംഗങ്ങളെയും സസ്‌പെൻഡ് ചെയ്‌തു. ഇതിന്റെ പേരിലുള്ള പ്രതിഷേധങ്ങൾക്കും ഇരു സഭകളും സാക്ഷ്യം വഹിച്ചു.
സിംഗപ്പൂരിന് സമാനമായി ഇന്ത്യയെ അന്താരാഷ്‌ട്ര നിയമതർക്ക പരിഹാര ഹബ്ബായി ഉയർത്താൻ ലക്ഷ്യമിടുന്ന ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (ഭേദഗതി) ബില്ലും കാർബൺ ബഹിർഗമന തോത് കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഊർജ്ജ സംരക്ഷണ (ഭേദഗതി) ബില്ലുമാണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്ന രാജ്യത്തെ ആദ്യ ഗതിശക്തി സർവകലാശാല സ്ഥാപിക്കാനുള്ള കേന്ദ്ര സർവകലാശാല ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി.
ഇന്ത്യൻ അന്റാർട്ടിക് ബിൽ, കുടുംബ കോടതി (ഭേദഗതി) ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ബിൽ, വന്യജീവി സംരക്ഷണ (ഭേദഗതി) ബിൽ, കേന്ദ്ര സർവകലാശാല(ഭേദഗതി)ബിൽ തുടങ്ങിയവയാണ് ഈ സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകൾ.
ജൂലായ് 23ന് പാർലമെന്റ് സെൻട്രൽ ഹാളിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇരുസഭകളിലെയും അംഗങ്ങൾ യാത്രഅയപ്പ് നൽകി.
പുതിയ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമു ജൂലായ് 25ന് സെൻട്രൽ ഹാളിൽ സത്യപ്രതിജ്ഞ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |