പത്തനംതിട്ട : കാമുകൻ, അമ്മാവൻ , സഹോദരൻ, അച്ഛൻ ..... രക്ത ബന്ധവും സ്നേഹ ബന്ധവും ഒരു പോലെ പിച്ചി ചീന്തുന്നത് അവളുടെ ബാല്യവും കൗമാരവും സ്വപ്നങ്ങളുമാണ്. ജില്ലയിൽ ഏഴ് മാസം കൊണ്ട് 109 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 62 കേസുകൾ ബാലപീഡനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29 പീഡനകേസുകളാണുണ്ടായത്. ഈ വർഷം അത് ഇരട്ടിയിലധികമായി. നാലും അഞ്ചും വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾ ജില്ലയിൽ വിവിധ രീതികളിൽ ആക്രമണം നേരിടുകയാണ്. ഇതിൽ ക്രൂരമായ ബലാൽത്സംഗം അടക്കമുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം പോലും നോവായി മാറുന്ന ബാല്യം നഷ്ടപ്പെട്ട കുട്ടികളാണിവർ.
ബന്ധങ്ങൾ മുറിയുന്നു...
2021ൽ പതിനേഴുകാരികളായ 24 പേർ പീഡനത്തിനിരയായി. 2022 ൽ പതിനാറുകാരികളായ 25 പേർ സമാന കേസിനിരയായിട്ടുണ്ട്. ഓരോ വർഷം കഴിയും തോറും കേസുകളുടെ എണ്ണം പ്രായം പോലും കണക്കാക്കാതെ ഉയരുകയാണ്. പതിനാറ്, പതിനേഴ് വയസുള്ള കുട്ടികളിൽ ഭൂരിഭാഗവും പ്രണയ ബന്ധങ്ങളിൽപ്പെട്ട് കുരുക്കിലായവരാണ്. ഇതിലൊന്നും പെടാത്ത നാല് വയസുകാരി വരെ കേസിലിരയാക്കപ്പെടുന്നുണ്ട്. അമ്മയുടെ ആൺസുഹൃത്തുക്കളും അച്ഛനും സഹോദരനും കൂട്ടുകാരനുമെല്ലാം കുഞ്ഞുങ്ങളെചൂഷണം ചെയ്യുകയാണ്. പുറത്തുവന്ന കേസുകളിൽ കൂടുതൽ പുറത്ത് വരാത്ത സംഭവങ്ങളാണുള്ളത്. നാണക്കേട് കാരണവും കുട്ടിയുടെ ഭാവിയെക്കരുതിയും പുറത്തുവിടാത്ത അനേകം കേസുകൾ ജില്ലയിലുണ്ട്.
2022 ജൂലായ് വരെ
ബാലപീഡന കേസുകൾ : 62,
പോക്സോ കേസുകൾ : 47
ആകെ 109
2021 ജൂലായ് വരെ
ബാലപീഡന കേസുകൾ : 29,
പോക്സോ കേസുകൾ : 29
ആകെ 58
2021
പ്രതികളാക്കപ്പെട്ടവർ : 64
അറസ്റ്റ് ചെയ്യപ്പെട്ടവർ : 58
2022
പ്രതികളാക്കപ്പെട്ടവർ 123
അറസ്റ്റ് ചെയ്യപ്പെട്ടവർ : 114
" പോക്സോ കേസുമായി ബന്ധപ്പെട്ട് വകുപ്പിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. സാഹചര്യങ്ങൾകൊണ്ടും പ്രായത്തിന്റേതായ ബന്ധങ്ങൾക്കൊണ്ടുമാണ് പല കുട്ടികളും അപകടത്തിലായിരിക്കുന്നത്. സ്കൂളുകളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലൈഫ് സ്കിൽ എഡ്യുക്കേഷൻ എന്ന ബോധവൽക്കരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. അപകടകരമായ സാഹചര്യമാണ് കേസുകൾ വർദ്ധിക്കുന്നതിലൂടെ മനസിലാക്കാൻ കഴിയുന്നത്.
നിത ദാസ്
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |