കോഴിക്കോട്: കോടികൾ ചെലവിട്ട് നിർമിച്ച സൗത്ത് ബീച്ചിലെ സൈക്കിൾ ട്രാക്ക് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. റോഡിനോടു ചേർന്ന് നിർമിച്ച സംസ്ഥാനത്തെ ആദ്യ സൈക്കിൾ ട്രാക്കിനാണ് ഈ ദുരവസ്ഥ. ഒന്നരക്കോടി രൂപ ചെലവിൽ ഒന്നരവർഷമെടുത്ത് നിർമാണം പൂർത്തിയാക്കിയ ട്രാക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് മാലിന്യം തള്ളുന്ന കേന്ദ്രമാക്കിയിരിക്കുന്നത്. സൗത്ത് ബീച്ചിന് തെക്ക് പള്ളിക്കണ്ടി കോതി അപ്രോച്ച് റോഡിലാണ് സൈക്കിൾ ട്രാക്ക്. നടുവിൽ സൈക്കിൾ ട്രാക്കും ഇരുവശത്തും നടപ്പാതയുമായി ഒരു കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ ട്രാക്കിലൂടെ മഴ വന്നതോടെ മാലിന്യം പരന്നൊഴുകുകയാണ്. ബീച്ചിലെത്തുന്നവർ വലിച്ചെറിയുന്ന മാലിന്യം മാത്രമല്ല മത്സ്യത്തൊഴിലാളികൾ വലയെറിഞ്ഞു കിട്ടുന്ന മീൻ വേർതിരിച്ചെടുക്കുമ്പോൾ ബാക്കിയാവുന്നവയും ട്രാക്കിലാണ് ഉപേക്ഷിക്കുന്നത്. ട്രാക്കിനോട് ചേർന്ന് നിർമിച്ച ഓപ്പൺ ജിം ഉപകരണങ്ങളും നാശത്തിന്റെ വക്കിലാണ്. കടലിൽ കുളിച്ചു വരുന്നവർ വസ്ത്രങ്ങൾ വിരിച്ചിടുന്നതിനാൽ പല ജിം ഉപകരണങ്ങളും തുരുമ്പെടുത്തു കഴിഞ്ഞു. പുഷ്‌അപ് ബെഞ്ചും ഹിപ് ഷെയ്പ്പറും ഉൾപ്പെടെ മുപ്പതോളം ഉപകരണങ്ങളാണ് ഇങ്ങനെ നശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |