SignIn
Kerala Kaumudi Online
Friday, 19 April 2024 4.22 PM IST

ബീഹാറിൽ നിതീഷ് കുമാർ ബി.ജെ.പി സഖ്യം വിട്ടേക്കും, തീരുമാനം ഇന്ന്, ജെ.ഡി.യു നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു

nithish-kumar

പാട്‌ന: ബി.ജെ.പിയും നിതീഷ് കുമാറും 2017ൽ ഒരുമിച്ച് സർക്കാർ രൂപീകരിച്ചതുമുതൽ ആരംഭിച്ച പ്രശ്നങ്ങൾ രൂക്ഷമാവുന്നതായി സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദളിനെ (യുണൈറ്റഡ്) പിളർത്തിക്കൊണ്ട് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ അട്ടിമറിച്ചതിന് സമാനമായ നീക്കം ബി.ജെ.പി നടത്തിയെന്നാണ് ജെ.ഡി.യു നേതാക്കൾ ആരോപിക്കുന്നത്. ഇന്ന് പാർട്ടി എം. എൽ.എമാരുടെയും എം.പിമാരുടെയും അടിയന്തര യോഗം വിളിക്കാൻ നിതീഷ് കുമാർ തീരുമാനിച്ചു. ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് നീതീഷിന്റെ വിശ്വസ്തനും മുതിർന്ന നേതാവുമായ വിജയ്ചൗധരി പറഞ്ഞു.

ഭരണകക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയു‌ടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ഞായറാഴ്ച രാത്രി നിതീഷ് കുമാർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായും ഫോണിൽ ചർച്ചകൾ നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച നിതീഷ് കുമാർ ഡൽഹിയിലെത്തി സോണിയയെ കാണുമെന്ന് ജെ.ഡി.യു വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.ജെ.പിയുമായുള്ള ബന്ധം

വിച്ഛേദിക്കുകയാണെങ്കിൽ നിതീഷുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ആർ.ജെ.ഡി നേതാക്കളും അറിയിച്ചിട്ടുണ്ട്.

2017-ൽ അധികാരമേറ്റത് മുതൽ പരസ്യമായ തർക്കങ്ങളിൽ നിന്ന് അകലംപാലിച്ച് പോന്നിരുന്ന നിതീഷ്, പാർട്ടിയെ പിളർത്താന്‍ ബി.ജെ.പിയുടെ ശ്രമം നടത്തുന്നതായുള്ള സൂചനകൾക്ക് പിന്നാലെയാണ് അടിയന്തര നടപടികളിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിതീഷ് പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ അസുഖം മൂലം പങ്കെടുക്കുന്നില്ലെന്നറിയിച്ച അദ്ദേഹം പാട്നയിലെ രണ്ട് സർക്കാർ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

പ്രാദേശിക പാർട്ടികൾ അതിജീവിക്കില്ലെന്ന് അടുത്തിടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നടത്തിയ പരാമർശവും അട്ടിമറി ശ്രമത്തിന് തെളിവായി ജെ.ഡി.യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയുടെ പതനത്തിലേക്ക് നയിച്ച രാഷ്ട്രീയ നീക്കങ്ങൾ ബി.ജെ.പിയുടെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. ബീഹാറിലും ഇത്തരത്തിലുള്ള നീക്കം ബി.ജെ.പി ആസൂത്രണം ചെയ്ത് വരുന്നതായി നിതീഷ് കുമാറിന് ബോദ്ധ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പറയുന്നു. അതേസമയം, ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ തർക്കിഷോർ പ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് നിതീഷ് കുമാർ പ്രതികരിച്ചത്. പാർട്ടിക്ക് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകുന്നതും 2024ലെ പൊതു തിരഞ്ഞെടുപ്പിനോടൊപ്പം ബീഹാർ തിരഞ്ഞെടുപ്പ് നടത്തണമെന്നതുമാണ് നിതീഷ് കുമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NITHISH KUMAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.