തൃശൂർ: പുരുഷുവിന്റെ ജനനം മുതൽ ഏഴാംവയസിലെ മരണം വരെയുള്ള കഥയെഴുതുകയാണ് ഇരിങ്ങാലക്കുട പുല്ലൂർ അമ്പലനട തെമ്മായത്ത് വീട്ടിൽ ബിന്ദു. കഥ ഫേസ്ബുക്കിൽ തുടർച്ചയായി പ്രസിദ്ധീകരിക്കും. പുസ്തകമാക്കാനും ആഗ്രഹമുണ്ട്. പുരുഷു ആരാണെന്നല്ലേ...കാഴ്ചയും ചലനവും ഇല്ലാതിരുന്ന ഒരു പൂച്ചയാണ് പുരുഷു. ബിന്ദു സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിച്ച പൂച്ച. പുരുഷുവിനും മുമ്പുള്ള സ്വന്തം പൂച്ചക്കമ്പത്തിൽ നിന്നാണ് ബിന്ദു കഥയെഴുതിത്തുടങ്ങുക. മകളുടെയും ഭർത്താവിന്റെയും സഹായത്തോടെ ടൈപ്പ് ചെയ്ത് ഫേസ്ബുക്കിലിടും.
ചെറുപ്പകാലത്ത് വന്ന വൈറൽപ്പനി കാഴ്ച നഷ്‌ടപ്പെടുത്തിയിരുന്നെങ്കിലും നടന്നിരുന്ന പുരുഷുവിന് വാതം വന്നതോടെ ചലനശേഷിയും നഷ്ടപ്പെട്ട് കഴിഞ്ഞ ജനുവരിയിലാണ് ചത്തത്.
മൃതദേഹം പൊതിഞ്ഞു കിടത്തി തലയ്ക്കൽ വിളക്ക് വച്ച് സംസ്‌കരിച്ച സ്ഥലത്ത് തുളസി നട്ടിരുന്നു. തുടർന്ന് സ്മാരകം നിർമ്മിച്ചു. പുരുഷുവിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് ബിന്ദുവിന്റെ ദിവസം തുടങ്ങുക.
വൈറൽപ്പനിയും വാതവും
വാതത്തെ തുടർന്ന് പുരുഷു കിടപ്പിലായപ്പോൾ ബിന്ദു, പ്രത്യേകം കിടക്കയൊരുക്കി. കുളിപ്പിച്ച് വൃത്തിയാക്കി അവന് ഇഷ്ടപ്പെട്ട അയല പൊരിച്ചതും ചോറും മടിയിലിരുത്തി കൊടുത്തു. മുറ തെറ്റാതെ മരുന്നും ചുടുപാലും നൽകി. ആയുർവേദ ഡോക്ടറായ മകൾ ആതിര വാതത്തിന് മുതിരക്കിഴി വച്ചു. ഭർത്താവ് ഷാജിയും ഒപ്പമുണ്ടായി.
പുരുഷുവിന്റെ ശബ്ദസന്ദേശം
കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് ബിന്ദുവിന്റെ ശബ്ദവും ഗന്ധവും പുരുഷു തിരിച്ചറിഞ്ഞിരുന്നു. സ്‌നേഹം പ്രകടിപ്പിക്കാനും വിശപ്പും ദാഹവും അറിയിക്കാനുമുള്ള അവന്റെ പ്രത്യേക 'ശബ്ദസന്ദേശങ്ങൾ' ബിന്ദുവും മനസിലാക്കി. മുന്നറിയിപ്പ് ശബ്ദം കേട്ടാൽ എടുത്തുകൊണ്ടുപോയി ശരീരം കുലുക്കിയാലേ വിസർജ്ജിക്കുമായിരുന്നുള്ളൂ. പുരുഷുവിനെ പരിചരിക്കാനായി ദൂരയാത്രകളും ബിന്ദു ഒഴിവാക്കിയിരുന്നു.
പുരുഷുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ് കഥയെഴുതുന്നത്. എന്റെ വീട്ടുകാരും പൂച്ചസ്‌നേഹികൾ ആയിരുന്നു.ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |